മഹാത്മാഗാന്ധിയുടെ ചെറുമകനും മുൻ പശ്ചിമബംഗാൾ ഗവർണറുമായ ഗോപാൽ കൃഷ്ണഗാന്ധി രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചു.പ്രതിപക്ഷ കക്ഷികൾ സംയുക്തമായി അദ്ദേഹത്തെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.
വാർത്താക്കുറിപ്പിലൂടെയാണ് മത്സരിക്കാനില്ലെന്ന് ഗോപാൽ കൃഷ്ണ ഗാന്ധി വ്യക്തമാക്കിയത്. ”ചില മുതിർന്ന, ബഹുമാനപ്പെട്ട നേതാക്കൾ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാകുമോ എന്നന്വേഷിച്ച് എന്നെ സമീപിച്ചിരുന്നു. അവരോട് ഞാൻ കടപ്പാട് രേഖപ്പെടുത്തുന്നു. പക്ഷേ, രാഷ്ട്രപതി സ്ഥാനാർത്ഥി തീർച്ചയായും പ്രതിപക്ഷം ഒത്തൊരുമിച്ച് നിർദേശിക്കേണ്ട ഒരാളായിരിക്കണം. രാജ്യമൊട്ടാകെ ഒരേപോലെ അംഗീകരിക്കുന്ന ഒരു പേരുകാരനാകണം. അത്തരമൊരു പദവി വഹിക്കാൻ എന്നേക്കാൾ മികച്ച ആളുകളുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്”, അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇതിന് മുമ്പ് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും മുൻ ജമ്മു കശ്മീർ പ്രധാനമന്ത്രി ഫറൂഖ് അബ്ദുള്ളയെയും പ്രതിപക്ഷം സമീപിച്ചിരുന്നെങ്കിലും ഇരുവരും പ്രതിപക്ഷ ആവശ്യം നിരസിച്ചിരുന്നു.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് നിർദേശിച്ചത്. എന്നാൽ ബിജു ജനതാദൾ, ടിആർഎസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് അദ്ദേഹത്തെ സ്ഥാനാർഥി ആക്കുന്നതിൽ താത്പര്യമില്ലായിരുന്നു എന്നാണ് സൂചന.
ശരദ് പവാറും മല്ലികാർജ്ജുന ഖർഗെയും ഗോപാൽകൃഷ്ണ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇപ്പോഴൊന്നും പറയാനില്ലെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധി ചർച്ചകളുടെ ആദ്യഘട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.