തിരുവനന്തപുരം ആര്‍ഡിഒ കോടതിയിലെ തൊണ്ടിസ്വർണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. മുൻ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിസ്വർണം മോഷ്ടിച്ചതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. തിങ്കളാഴ്ച പുലര്‍ച്ചെയാണു പേരൂര്‍ക്കടയിലെ വീട്ടിൽനിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. 105 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 48,000 രൂപയുമാണു കാണാതായത്. കാണാതായ സ്വര്‍ണം തിരുവനന്തപുരത്തെ രണ്ടു ജ്വല്ലറിയില്‍ നിന്നായി കണ്ടെടുത്തു.
ആത്മഹത്യപോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇന്‍ക്വസ്റ്റ് നടത്തിയശേഷം സ്വർണം പൊലീസ് ആർഡിഒ കോടതിക്കാണു കൈമാറുന്നത്. മരിച്ചവരുടെ ആഭരണങ്ങൾ തിരികെ ലഭിക്കാൻ അവകാശികൾ രേഖാമൂലം ആർഡിഒയ്ക്കു അപേക്ഷ നൽകുമ്പോള്‍ അർഹത പരിശോധിച്ച് ഉത്തരവിലൂടെ അത് മടക്കി നൽകും—ഇതായിരുന്നു പതിവ്. ഒരു കേസിൽ ഇത്തരത്തിലുള്ള സ്വർണ്ണം കാണാതെയായതോടെയാണ് ഇപ്പോഴത്തെ കേസ് ഉണ്ടായത്.