അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തേരന്ത്യയില്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്ന ഭാരതബന്ദ് കേരളത്തിലും ഉണ്ടെന്ന് വ്യാജ പ്രചാരണം. ഉത്തേരന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ബന്ദ് നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ബന്ദ് ആരും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തിങ്കളാഴ്‌ച ബന്ദ് ഉണ്ടെന്ന് വ്യാപകമായ പ്രചാരണം നടന്നിട്ടുണ്ട്. പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽ കാന്ത് നിര്‍ദേശം നൽകി. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും.
അതേസമയം ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധിയായിരിക്കാൻ ജാർഖണ്ഡ് സർക്കാർ ഉത്തരവിട്ടതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 9, 11 ക്ലാസുകളിലെ പരീക്ഷകളും മാറ്റിവച്ചതായി അവർ അറിയിച്ചു. ചില സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് കണക്കിലെടുത്ത് എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കാൻ തീരുമാനിച്ചതായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ ശർമ്മ ഞായറാഴ്ച പറഞ്ഞു. അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ ആണ് ജാർഖണ്ഡ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.