പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റിയിലെ ഫണ്ട് തട്ടിപ്പ് പരാതിയിൽ പാർട്ടിയിൽ അച്ചടക്ക നടപടി. ടി.ഐ.മധുസൂദനൻ എംഎൽഎയെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി.
പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനേയും മാറ്റിയെന്നതും ശ്രദ്ധേയമാണ്. പകരം സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിന് ഏരിയാ കമ്മിറ്റിയുടെ ചുമതല നൽകി. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തി. മൂന്ന് അംഗങ്ങൾക്ക് പരസ്യശാസനയാണ് നടപടിയെന്നാണ് വിവരം.
സ്ഥാനാർഥി എന്ന നിലിയിലും പാർട്ടിയുടെ മുതിർന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനൻ എംഎൽഎക്കെതിരെ നടപടി എടുത്തത്.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിനായി സിപിഎം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂർണ്ണമായും ചിട്ടി കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്ത് വന്നത്.
തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാർട്ടി ഓഫീസ് നിർമാണ ഫണ്ട് ശേഖരണത്തിനായി നടത്തിയ കുറിയിലും നടന്ന തട്ടിപ്പിനും പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായ ആരോപണങ്ങൾ പയ്യന്നൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിർമാണത്തിനും കുടുംബാംഗങ്ങൾക്കു നൽകിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരിൽ സ്ഥിരനിേക്ഷപമായി മാറ്റിയെന്നാണ് പരാതി.
നാലുവർഷംമുമ്പ് ആ നിക്ഷേപത്തിന്റെ പലിശയിൽ വലിയ ഭാഗം രണ്ടുനേതാക്കളിൽ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതേസമയം, രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേർന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിൻവലിക്കുകയും ചെയ്തു.
കേസ് നടത്തിപ്പിനാണ് തുക പിൻവലിച്ചതെന്ന വാദം ഇപ്പോൾ നേതാക്കൾ ഉയർത്തുന്നുണ്ട്. ഏതായാലും വ്യക്തമായ ഉത്തരംപറയാനില്ലാത്ത സ്ഥിതിയിലാണ് ബന്ധപ്പെട്ടവർ.
സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവുംവലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിർമാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരിൽനിന്ന് 15,000 രൂപവീതം. അതിൽ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്.
പാർട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചു നൽകിയതും പിടിക്കപ്പെട്ടു.