സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ്.നായർ സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ നൽകാനാവൂ എന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയിൽ തനിക്കെതിരേ പരാമർശമുണ്ടെന്നും അതിനാൽ മൊഴിയുടെ പകർപ്പ് ലഭിക്കാൻ അവകാശമുണ്ടെന്നുമായിരുന്നു സരിതയുടെ വാദം.
എന്നാൽ, അന്വേഷണം പൂർത്തിയാകുന്നത് വരെ പകർപ്പ് ആർക്കും നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി തള്ളിയ കാര്യവും കോടതി പരാമർശിച്ചു.
ക്രൈംബ്രാഞ്ചിന്റെ ഹർജി തള്ളിയപ്പോൾ പറഞ്ഞ അതേകാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹർജി തള്ളിയത്.
അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത അറിയിച്ചു.
കഴിഞ്ഞദിവസമാണ് സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയും കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് കേസിലെ അന്വേഷണ ഏജൻസിയല്ലെന്നും ഈ കേസിലെ അന്വേഷണ ഏജൻസി ഇ.ഡി.യാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ആർക്കും പകർപ്പ് നൽകാനാവില്ലെന്നും ഇ.ഡി.ക്ക് മാത്രമേ പകർപ്പ് ലഭിക്കുവാൻ അവകാശമുള്ളൂവെന്നും കോടതി വ്യക്തമാക്കി.