മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.മാർച്ചിന് ശേഷം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പോലീസിന് നേരേ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കിക്ക് നേരെയും പ്രവർത്തകർ കുപ്പിയുൾപ്പെടെയുള്ളവ വലിച്ചെറിഞ്ഞു.
പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാതിരുന്നതോടെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടർന്ന് ലാത്തി ചാർജും ഉണ്ടായി.
മുന്നൂറോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചിനെ തുടർന്ന് പാളയം മുതൽ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂർണമായി തടഞ്ഞിട്ടുണ്ട്. പല തവണ പ്രവർത്തകർ അക്രമത്തിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു.
ഇതിന് ശേഷം നോർത്ത് ഗേറ്റിനോട് ചേർന്ന വശത്ത് കൂടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ജലപീരീരങ്കി പ്രയോഗിച്ചത്. സാധാരണയിലും അധികം ഫോഴ്സിലാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പിരിഞ്ഞ് പോകാതിരുന്നതോടെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ ഒരു പ്രവർത്തകയ്ക്ക് പരിക്കേറ്റു. പോലീസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ഗ്രേനേഡ് പ്രയോഗം നടന്നത്.
താനുൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റുവെന്നും പ്രകോപനമില്ലാതെയാണ് പോലീസ് നടപടിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പ്രതികരിച്ചു. ഒരു പോലീസുകാരന് പോലും പരിക്കേറ്റില്ലെന്നും പിരിഞ്ഞ് പോകാൻ നേതാക്കൾ നിർദേശം നൽകുന്നതിനിടെയാണ് ഗ്രനേഡ് പ്രയോഗം ഉണ്ടായതെന്നും ഷാഫി പറഞ്ഞു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.