പ്രാവചക നിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്കും നവീൻ കുമാർ ജിൻഡാലിനുമെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധിച്ചവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതി നോട്ടിസ്.
കയ്യേറ്റമൊഴിപ്പിക്കുന്നതും അനധികൃത നിർമാണങ്ങൾ ഇടിച്ചുനിരത്തുന്നതും നിയമാനുസൃതമായിരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വൈരാഗ്യബുദ്ധിയോടെ കാര്യങ്ങൾ ചെയ്യരുതെന്നും സുപ്രീം കോടതി പറഞ്ഞു.
‘‘എല്ലാ നടപടികളും സുതാര്യമായിരിക്കണം. അധികാരികൾ നിയമാനുസൃതമായിട്ടേ പ്രവർത്തിക്കൂ എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിലൂടെ, അഹിതമായത് സംഭവിക്കാതെ നോക്കണം’’ – ജഡ്ജിമാർ വ്യക്തമാക്കി.
അതേസമയം, വീടുകൾ പൊളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർത്തി വയ്ക്കണമെന്ന് ഉത്തരവിടാൻ കോടതി തയാറായില്ല.
‘‘കയ്യേറ്റം ഒഴിപ്പിക്കുന്നത് തടയാൻ ഞങ്ങൾക്കാവില്ല. നിയമാനുസൃതം മാത്രമേ പ്രവർത്തിക്കാവൂ എന്ന് ആവശ്യപ്പെടാം’’ – കോടതി അറിയിച്ചു.
ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്കെതിരെ ഒരു വിഭാഗം മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്ത് അയച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ബൊപ്പണ്ണ, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് ഹർജി പരിഗണിച്ചത്.
വീടുകൾ ഇടിച്ചുനിരത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് ജമിയത്ത് ഉലമ ഹിന്ദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാവിയിലും നിയമാനുസൃമായിട്ടല്ലാതെ വീടുകൾ പൊളിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാരിനോടു നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരും പ്രയാഗ്‌രാജ്, കാൻപുർ എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളും മറുപടി നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഞായറാഴ്ചയാണ് പ്രയാഗ്‌രാജിലെ പ്രമുഖ രാഷ്ട്രീയനേതാവായ ജാവേദ് അഹമ്മദിന്റെ വീട് പ്രയാഗ്‌രാജ് ഡവലപ്മെന്റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. അക്രമസംഭവങ്ങളിൽ അറസ്റ്റിലായ മറ്റ് 37 പേരുടെ വീടുകളും സമാനരീതിയിൽ ഇടിച്ചു നിരത്താനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.