അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്കുള്ളിൽ നടന്ന ഭീകാരക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. കാർത്തെ പർവാൻ ഗുരുദ്വാരയിൽ അതിക്രമിച്ച് കടന്ന ഭീകരർ കാരണമൊന്നുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെടുകയുണ്ടായി.
ഗുരുദ്വാര ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഭവവികാസങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2020-ലെ ഗുരുദ്വാര ആക്രമണത്തിന് സമാനമായ സംഭവം ആവർത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ഖൊറാസാൻ പ്രവിശ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗം വീഡിയോ പുറത്തുവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
2020 മാർച്ചിൽ, കാബൂളിലെ ഷോർട്ട് ബസാർ ഏരിയയിലെ ശ്രീ ഗുരു ഹർ റായ് സാഹിബ് ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 27 സിഖുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.