ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇക്കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി.യുപി യിലും മഹാരാഷ്ട്രയിലുമാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നതെന്നും കോടതി പറഞ്ഞു.
കോടതിയലക്ഷ്യത്തിന് അഭിഭാഷകന് 15 ദിവസം തടവ് ശിക്ഷിച്ചു കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചുകൊണ്ടാണ്
ജഡ്ജിമാരെ ലക്ഷ്യം വെച്ചുള്ള കേസുകളിൽ ആശങ്ക രേഖപ്പെടുത്തിയത്. ജഡ്ജ് എത്ര ശക്തനാണോ ആരോപണം അത്രത്തോളം മോശമാകുമെന്നും കോടതി പറഞ്ഞു.
രാജ്യത്തുടനീളം ജഡ്ജിമാർ ആക്രമിക്കപ്പെടുകയാണ്. ജില്ലാ ജഡ്ജിമാർക്ക് യാതൊരു സുരക്ഷയുമില്ല. പലപ്പോഴും ലാത്തിയേന്തിയ ഒരു പോലീസുകാരനെ പോലും സുരക്ഷയ്ക്ക് ലഭിക്കാറില്ല എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
അഭിഭാഷകർ നിയമത്തിനതീതരല്ലെന്നും നീതി ന്യായ വ്യവസ്ഥകൾ ലംഘിച്ചാൽ അവരും നടപടികൾ നേരിടേണ്ടി വരുമെന്നും തടവ് ശിക്ഷ ശെരിവെച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.
അഭിഭാഷകാനെതിരെ ജാമ്യമില്ലാ വാറണ്ടും കോടതി പുറപ്പെടുവിച്ചു.
മദ്രാസ് ഹൈക്കോടതി ചുമത്തിയ ജാമ്യമില്ലാ വാറണ്ട് സ്വീകരിക്കാതെ അഭിഭാഷകൻ സമീപത്തെ ചായക്കടയിൽ പോയിരിക്കുകയായിരുന്നു. വാറണ്ട് കൊടുക്കാൻ കോടതി ജീവനക്കാരൻ എത്തിയപ്പോൾ നൂറോളം അഭിഭാഷകർ പ്രതിയായ അഭിഭാഷകന് ചുറ്റും നിൽക്കുന്ന സിസിറ്റിവി ദൃശ്യങ്ങളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രവർത്തികളെയെല്ലാം കോടതി നിശിതമായി വിമർശിച്ചു.
ജസ്റ്റിസ് പി ടി ആശയ്ക്കെതിരെ അഭിഭാഷകൻ ആരോപണം ഉന്നയിച്ചതിനെയും ജസ്റ്റിസ്.ഡിവൈ ചന്ദ്രചൂഡ് വിമർശിച്ചു.
ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒരു ഫാഷനായി മാറുകയാണെന്നും ഇത്തരം കേസുകൾ മുംബൈ, യുപി, ചെന്നൈ എന്നിവിടങ്ങളിൽ വ്യാപകമാണെന്നും ജസ്റ്റിസ്.ഡിവൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.