രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ 66.78 ശതമാനത്തോടെ പോളിങ് അവസാനിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായിരുന്നു പോളിങ്.തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
കനത്ത സുരക്ഷാ സജ്ജീകരണങ്ങൾക്കിടെയും കള്ളവോട്ടിനു ശ്രമം നടന്നിരുന്നു. വൈറ്റില പൊന്നുരുന്നി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ യുഡിഎഫ്, ബിജെപി പ്രവർത്തകർ പരാതിപ്പെട്ടതിനെ തുടർന്ന് പിടികൂടിയത്.
ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവർത്തകർ ആരോപിക്കുകയായിരുന്നു. സംശയം തോന്നിയ പ്രവർത്തകർ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോദിച്ചു.തുടർന്ന് ഇയാൾക്ക് കൃത്യമായി മറുപടി നൽകാന് സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
അതേ സമയം മരോട്ടിച്ചുവട് സെന്റ്ജോർജ് സ്കൂളിലെ ഇരുപത്തിമൂന്നാം നമ്പർ ബൂത്തിൽ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറും പിടിയിലായിരുന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.പകരം മറ്റൊരു പ്രിസൈഡിങ് ഓഫീസറെ നിയമിച്ചു.
ഉയർന്ന പോളിംഗ് ശതമാനത്തെ തുടർന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. തങ്ങളുടെ ഭൂരിപക്ഷം ഉയരുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസും വിജയത്തിൽ സംശയമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫും ബി ജെ പി അട്ടിമറി വിജയം നേടുമെന്ന് എ എൻ രാധാകൃഷ്ണനും പ്രതികരിച്ചു.
164 ബൂത്തുകളാണുണ്ടായിരുന്നത് . 5 മാതൃകാ പോളിങ് ബൂത്തുകളും വനിതകൾ മാത്രം നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ടായിരുന്നു. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടും മണ്ഡലത്തിലുണ്ട്.
ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക.