അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷൻ കൂടിയായ ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാലു വർഷം തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ.ഡൽഹി റോസ് അവന്യൂ കോടതിയാണ് ശിക്ഷ വിധിച്ചത്.
87-കാരനായ ചൗട്ടാലയെ കഴിഞ്ഞ ശനിയാഴ്ച കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ഏറ്റവും കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്ന് ചൗട്ടാല കോടതിയോട് അഭ്യർഥിച്ചു. എന്നാൽ സമൂഹത്തിന് സന്ദേശം നൽകുന്നതിന് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐയും വാദിച്ചു.
1993-നും 2006 നും ഇടയിൽ നിയമാനുസൃതമായ വരുമാനത്തിന് ആനുപാതികമല്ലാത്ത 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് 2010 മാർച്ച് 26 നാണ് ചൗട്ടാലയ്ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2021 ജനുവരിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസും അദ്ദേഹത്തിന്റെ മേൽ ചുമത്തി.
ജയിൽ ശിക്ഷയ്ക്കും പിഴക്കും പുറമെ ചൗട്ടാലയുടെ നാല് വസ്തുവകകൾ കണ്ടുക്കെട്ടുന്നതിനും കോടതി ഉത്തരവിട്ടു. ചൗട്ടാലയുടെ പഞ്ച്കുള, ഗുരുഗ്രാം, ഹെയ്ലി റോഡ്, അസോള എന്നിവടങ്ങളിലെ വ്സുതുക്കളാകും കണ്ടുക്കെട്ടുക.
2013-ലെ അധ്യാപക നിയമനത്തിൽ അഴിമതി കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓം പ്രകാശ് ചൗട്ടാലയേയും മകൻ അജയ് ചൗട്ടാലയേയും പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2021 ജൂലായിലാണ് അദ്ദേഹം ജയിൽ മോചിതനായത്.