യൂടൂബ് വ്‌ളോഗര്‍ കോഴിക്കോട് സ്വദേശിനി റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആര്‍ഡിഒയുടെ അനുമതി.
റിഫയുടെ കുടുംബത്തിന്റെ പരാതിയിന്മേൽ അനുമതി ആവശ്യപ്പെട്ട് പൊലീസാണ് കോഴിക്കോട് ആര്‍ഡിഒയെ സമീപിച്ചത്.
ദുബായിൽ വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് ഭർത്താവ് മെഹ്‌നാസും സുഹൃത്തുക്കളും പറഞ്ഞ് കബളിപ്പിച്ചതായി കുടുംബം പരാതിയിൽ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താൻ തീരുമാനിച്ചത്.
അർ.ഡി.ഒയുടെ അനുമതി ലഭിച്ചതിനാൽ ഫോറെൻസിക് സംഘത്തിന് അപേക്ഷ നൽകി അവരുടെ സമയം അനുസരിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മാർട്ടം നടപടികൾ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു.
മാര്‍ച്ച് ഒന്നിനാണു ദുബായിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായുമുള്ള പീഡനം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ.ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു.
3 വര്‍ഷം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്.