വടക്കൻ തമിഴ്നാടിന് മുകളിലും സമീപത്തും ചക്രവാത ചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശിന് മുകളിൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിക്കുന്നത് മൂലം കേരളത്തിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
വർക്കലയിൽ ശക്തമായ മഴയിൽ വെട്ടൂർ ഒന്നാം പാലം തീരദേശ റോഡ് ഇടിഞ്ഞു.അപകട സാധ്യത ഉള്ളതിനാൽ ഇവിടെ ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു.
കൊച്ചി നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി -കളമശേരി- വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.
എം ജി റോഡ്, കലൂർ, സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളിയിൽ കടകളിലേക്ക് വെള്ളം കയറി.
പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കളക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു. ഈ മേഖലകളിൽ ദുരന്ത നിവാരണ സേന ഇറങ്ങും
മീനച്ചിൽ മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടിന്റെ 10 ഷട്ടറുകൾ ഉയർത്തി.
കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ മലപ്പുറം ജില്ലകളിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണു.
കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ പോയിൽക്കാവിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി.
കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് ദേശീയപാതയിൽ മരം കടപുഴകി വീണു. പുലർച്ചെ നാലുമണിയോടെയാണ് ലോറിക്ക് മുകളിലേക്ക് മരം വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഏഴു മണിയോടെ മരം മുറിച്ച് ക്രെയിൻ സഹായത്തോടെ എടുത്ത് മാറ്റി. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതകുരുക്കുണ്ടായിരുന്നു.