രാജ്യത്ത് ഗർഭം ധരിക്കുന്നവരുടെ എണ്ണത്തിൽ മുസ്‌ലിം മത വിഭാഗത്തിന്റെ നിരക്ക് കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) പറയുന്നു.
2015-16 കാലയളവിൽ 2.6 ഉണ്ടായിരുന്ന ഗർഭധാരണ നിരക്ക് 2019-2021 കാലയളവിൽ 2.3 ആയി കുറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലും ഗർഭധാരണ നിരക്ക് കുറഞ്ഞ്, രാജ്യത്തിന്റെ മൊത്തത്തിലുള്ള നിരക്ക് കുറയുന്നതിന് കാരണമായെങ്കിലും മുസ്ലീം സമൂഹത്തിലാണ് ഇടിവ് അധികമായുള്ളത്.
എൻഎഫ്എച്ച്എസ്-1 (1992-93) കാലത്ത് 4.4 ആയിരുന്നു മുസ്ലീ വിഭാഗത്തിന്റെ ഗർഭധാരണ നിരക്ക്.
എൻഎഫ്എച്ച്എസ്-5 ആകുമ്പോഴേക്കും ഇത് 2.3 ആയി ചുരുങ്ങിയിരിക്കുകയാണ്.
ഹിന്ദു സമൂഹത്തിന്റെ ഗർഭധാരണ നിരക്ക് പുതിയ സർവ്വേയിൽ 1.94 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 ൽ ഇത് 2.1 ആയിരുന്നു. 1992-93 കാലഘട്ടത്തിൽ ഹിന്ദു സമൂഹത്തിന്റെ ഗർഭധാരണ നിരക്ക് 3.3 ആയിരുന്നു.
ക്രിസ്ത്യൻ സമൂഹത്തിന് 1.88, സിഖ് സമൂഹത്തിന് 1.61, ജൈന സമുദായത്തിന് 1.6, ബുദ്ധ, നവ-ബുദ്ധിസ്റ്റ് സമൂഹത്തിന് 1.39 എന്നിങ്ങനെയാണ് പുതിയ സർവ്വേയിലെ കണക്കുകൾ.
ഉയർന്ന സാക്ഷരതാ നിരക്കും,തൊഴിൽ, വരുമാനം, ആരോഗ്യ സേവനങ്ങളുടെ ലഭ്യത എന്നിവയാണ് ഉയർന്ന ഗർഭധാരണ നിരക്കിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മധ്യ വർഗ മുസ്ലീം വിഭാഗം, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും കുടുംബാസൂത്രണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിയെന്ന് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മട്രേജ പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസം ഇല്ലാത്ത മുസ്ലീം സ്ത്രീകളുടെ ശതമാനവും കുറഞ്ഞു വരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എൻഎഫ്എച്ച്എസ്-4 (2015-16) ലെ 32 ശതമാനത്തിൽ നിന്ന് എൻഎഫ്എച്ച്എസ്-5 (2019-21) ൽ 21.9 ശതമാനമായി ഇത് കുറഞ്ഞു.
ഹിന്ദു സമൂഹത്തിൽ 31.4 ശതമാനത്തിൽ നിന്ന് 28.5 ശതമാനമായും വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകളുടെ നിരക്ക് കുറഞ്ഞു.
സ്ത്രീകളുടെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ത്രീക്കുമുണ്ടാകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്നും എൻഎഫ്എച്ച്എസ് 5 റിപ്പോർട്ടിൽ പറയുന്നു.
സ്‌കൂൾ വിദ്യാഭ്യാസമില്ലാത്ത സ്ത്രീകൾക്ക് ശരാശരി 2.8 കുട്ടികളുണ്ട്. എന്നാൽ 12-ഓ അതിലധികമോ വർഷം സ്‌കൂൾ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് ഇത് 1.8 ആണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള സ്ത്രീകളേക്കാൾ ശരാശരി 1.8 കുട്ടികളുള്ളതായും സർവ്വേ കണ്ടെത്തി. കൂടാതെ, സാമ്പത്തിക പുരോഗതി ഫെർട്ടിലിറ്റി നിരക്ക് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ബീഹാറും മേഘാലയയുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഫെർട്ടിലിറ്റി നിരക്ക് ഉള്ള സംസ്ഥാനങ്ങൾ. സിക്കിം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് ഏറ്റവും കുറവ് നിരക്ക്.
കണക്കുകൾക്ക് കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്