ഡെല്‍ഹിയില്‍ ഇന്നലെ രാത്രി മുണ്ട്‌കയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ പ്രഭവ കേന്ദ്രം അഗ്നിശമന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച ഫാക്ടറിയില്‍ നിന്ന്. നാലു നില കെട്ടിടത്തില്‍ പടര്‍ന്ന തീയില്‍ ഇതുവരെ 27 പേര്‍ വെന്തുമരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇതിലും ഏറെ അധികം ഉണ്ടാകുമെന്നും സൂചനയുണ്ട്. ഫാക്ടറിയുടെ ഉടമകളായ വരുൺ ഗോയൽ, സതീഷ് ഗോയൽ എന്നിവരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കൂടുതൽ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ തിരച്ചിൽ സംഘങ്ങൾ കണ്ടെത്തിയതോടെ മുണ്ടക തീ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. കെട്ടിടത്തിലുണ്ടായ തീ അണച്ചതിന് ശേഷവും 19 പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ വൻ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട 27 പേരിൽ രണ്ട് അഗ്നിശമന സേനാംഗങ്ങളും ഉൾപ്പെടുന്നു,
തീപിടിത്തമുണ്ടായ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന ആളുകളുടെ ബന്ധുക്കൾ ശനിയാഴ്ചയും തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ്, കാരണം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു അവശിഷ്ടങ്ങൾ മാത്രമായിട്ടാണ് ഉള്ളത്. തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും എന്ന് അധികൃതർ സൂചി പ്പിക്കുന്നു.
സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടെയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ ഉടമകൾ ഒരിക്കലും ഫയർ എൻഒസിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിക്ക ഫാക്ടറികൾക്കും എൻഒസി ഇല്ലെന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.