കോൺഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കാനും ശക്തിപ്പെടുത്താനും നിർണായക തീരുമാനങ്ങളെടുത്ത്ചിന്തൻ ശിബിരം സമാപിച്ചു. കോൺഗ്രസിന്റെ സമൂല പരിഷ്കരണം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാണ് ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ ഉണ്ടായിരിക്കുന്നത്.
എല്ലാ സമിതികളിലും അമ്പത് ശതമാനം യുവജന പ്രാതിനിധ്യം എന്നതാണ് സുപ്രധാനമായ ഒരു തീരുമാനം. എന്നാൽ മുതിർന്നവരെ മാറ്റി നിർത്തില്ല.
ഒരു കുടുംബത്തിന് ഒരു സീറ്റ് മതി എന്ന തീരുമാനവും എടുത്തിട്ടുണ്ട്. എന്നാൽ അഞ്ച് വർഷമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആൾ എങ്കിൽ അത്തരക്കാർക്ക് മത്സരിക്കാം. ഒരാൾക്ക് ഒരു പദവിയിൽ 5 വർഷമാണ് തുടരാൻ കഴിയുക.
ഭാരത് യാത്ര, കോൺഗ്രസിനെക്കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട്, ഉപദേശക സമിതികൾ തുടങ്ങിയ മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തും. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാകും പദയാത്ര. യാത്രയുടെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും.
രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടത്തുന്ന റാലി ഒക്ടോബർ രണ്ടിന് ആരംഭിക്കും. രാജ്യമാകെ സഞ്ചരിച്ച് ജനങ്ങളുടെ തുടിപ്പ് അറിയുമെന്നാണ് സോണിയയും രാഹുലും അറിയിച്ചത്.
എന്താണ് കോൺഗ്രസ് പാർട്ടി, പാർട്ടിയുടെ രീതി, ആശയം എന്നിവ പഠിപ്പിക്കുന്നതിനാണ് ദേശീയ തലത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. കോൺഗ്രസ് നേതാക്കൾക്ക് പാർട്ടിയെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള വേദിയാക്കി മാറ്റുകയാണ് ലക്ഷ്യം.
ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് സമിതി രൂപവത്കരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമിതിയായിരിക്കും തീരുമാനമെടുക്കുക.
സാമൂഹിക നീതി ഉറപ്പാക്കുന്നതിന് വേണ്ടി പ്രവർത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കൾ ചേർന്ന് കോൺഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി രൂപീകരിക്കും.
കേരള മാതൃകയിൽ ദേശീയ തലത്തിലും രാഷ്ട്രീകാര്യ സമിതി,പരിശീലന കേന്ദ്രം എന്നിവ നിലവിൽ വരും.
90 – 120 ദിവസങ്ങൾക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും.
ഡിസിസികളേയും പിസിസികളുടേയും പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സമിതി. എല്ലാ വർഷവും എഐസിസിസി പിസിസി യോഗങ്ങൾ നടന്നിരിക്കണം എന്നും യോഗത്തിൽ തീരുമാനമെടുത്തു.
ബ്ളോക്ക് കോൺഗ്രസിനൊപ്പം മണ്ഡൽ കോൺഗ്രസ് കമ്മിറ്റികളും രൂപീകരിക്കും.
നയരൂപീകരണത്തിന് ജനാഭിപ്രായം തേടാൻ പബ്ളിക് ഇൻസൈറ്റ് വിഭാഗം.
ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും. തുടങ്ങിയവയും സുപ്രധാന തീരുമാനങ്ങളാണ്
എന്നാൽ, കമ്മിറ്റികളിൽ പട്ടിക, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം എന്ന നിർദേശം പ്രവർത്തക സമിതി അംഗീകരിച്ചില്ല. ഈ വിഭാഗങ്ങൾക്ക് പരമാവധി പ്രാതിനിധ്യം ഉറപ്പാക്കും എന്നാണ് തീരുമാനം.