സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തത് എന്തിനായിരുന്നു…ഔറംഗസീബ് എന്ന മുഗള്‍ ഭരണാധികാരിയുടെ പേരില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കിപ്പുറം സിഖുകാരില്‍ പ്രത്യേക വൈകാരികത ഊതിത്തെളിക്കാനുള്ള തന്ത്രപരമായ സമീപനമായിരുന്നു അതെന്ന് വിലയിരുത്തപ്പെടുന്നു. ഔറംഗസീബിന്റെ കാലത്ത് രക്തസാക്ഷിയായ ഗുരുവാണ് തേജ് ബഹാദൂര്‍. ചെങ്കോട്ടയില്‍ നിന്നാണത്രേ തേജ് ബഹാദൂറിനെതിരായ നടപടി ഔറംഗസീബ് പ്രഖ്യാപിച്ചത്.
മതേതര ഭരണഘടനയുള്ള രാജ്യത്തെ പ്രധാനമന്ത്രി മത ചിഹ്നങ്ങള്‍ പരസ്യമായി ധരിച്ചും സിഖ് സമുദായത്തിന്റെ മത ബോധത്തില്‍ മുഗള്‍ മുസ്ലീം ക്രൂരത എന്ന ആശയം വീണ്ടും ഉണര്‍ത്തുകയും ചെയ്‌തും കൊയ്യാനുദ്ദേശിക്കുന്ന നേട്ടങ്ങള്‍ എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. ചെങ്കോട്ടയിലെ പ്രസംഗവും മതപ്രീണന സ്വഭാവമുള്ള പ്രസംഗവും ഇന്ത്യയുടെ ഭാവിരാഷ്ട്രീയ പ്രതിസന്ധി എന്തായിരിക്കും എന്ന സൂചന നല്‍കുന്നുണ്ട്. ദേശീയ മാധ്യമങ്ങളോ രാഷ്ട്രീയ നിരീക്ഷകരോ ഇത്തരം ചലനങ്ങളെ തുറന്നു കാട്ടാനോ വിമര്‍ശിക്കാനോ തയ്യാറാകുന്നില്ല എന്നതാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ഇന്ന് അനുഭവിക്കുന് വലിയ സൗകര്യം.
പ്രധാനമന്ത്രി ഇന്നലെ പ്രസംഗിച്ചത് നോക്കുക- “ഔറംഗസേബിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ഗുരു തേജ് ബഹാദൂർ പാറപോലെ നിന്നതിന് ഈ ചെങ്കോട്ട സാക്ഷിയാണ് . ഗുരു നാനാക് ദേവ് ജി രാജ്യത്തെ മുഴുവൻ ഒരു നൂലിഴയിൽ ഒന്നിപ്പിച്ചു. ഗുരു തേജ് ബഹാദൂറിന്റെ അനുയായികൾ എല്ലായിടത്തും ഉണ്ടായിരുന്നു. പട്‌നയിലെ പട്‌ന സാഹിബും ഡൽഹിയിലെ രകബ്ഗഞ്ച് സാഹിബും ഉദാഹരണമാണ്. ഗുരുവിന്റെ ജ്ഞാനത്തിന്റെയും അനുഗ്രഹത്തിന്റെയും രൂപത്തിൽ ഞങ്ങൾ എല്ലായിടത്തും ‘ഏക ഭാരതം’ കാണുന്നു.”
മതസമുദായങ്ങളുടെ വൈകാരികതയെ ഒരു പ്രത്യേക രീതിയില്‍ വ്യാഖ്യാനിച്ചു കൊണ്ടുവന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തൊഴുത്തില്‍ കെട്ടാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുന്ന വാക്കുകളും സന്ദര്‍ഭങ്ങളുമാണ് ഇതിലൂടെ കാണാന്‍ കഴിയുക.