കെ.റെയിലിനെ എതിര്‍ക്കുന്ന പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് തലസ്ഥാനത്ത് നടത്താനിരിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദത്തിനെതിരെ ക്ഷണിതാക്കളിലൊരാളായ അലോക് കുമാര്‍ വര്‍മ്മയും. സംവാദത്തിൽ പങ്കെടുക്കാൻ ഉപാധികൾവച്ച് അലോക് വർമ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ഷണിക്കേണ്ടത് കെ റെയിലല്ല സർക്കാരാണെന്ന് കത്തിൽ പറയുന്നു. കെ-റെയിലിന്റെ നിയന്ത്രണത്തിലല്ല സംവാദം നടത്തേണ്ടതെന്നും, സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നും അലോക് വര്‍മ ആവശ്യപ്പെട്ടു. വെറുതെ പേരിന് സംവാദം നടത്തിയിട്ട് കാര്യമില്ലെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ അലോക് വര്‍മ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്ന പാനലിലെ അംഗമാണ് അലോക് വര്‍മ. വ്യാഴാഴ്ച 11-ന് തിരുവനന്തപുരം ഹോട്ടല്‍ താജ് വിവാന്തയിലാണ് 50 പേര്‍ പങ്കെടുക്കുന്ന സംവാദം നടത്തുന്നത്. പദ്ധതിയെ വിമര്‍ശിക്കുന്നതും അനുകൂലിക്കുന്നതുമായ മൂന്നുവീതം വിഷയവിദഗ്ധരാണ് സംവാദത്തിലുള്ളത്.
സംവാദം നടത്തുന്നത് സർക്കാരാണെന്ന് കരുതിയാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ കെ റെയിലാണ് കത്തയച്ചത്. ക്ഷണക്കത്തിലെ ഭാഷ പ്രതിഷേധാർഹമാണ്. സംവാദത്തിന്റെ നിയന്ത്രണം സർക്കാരിനായിരിക്കണമെന്നാണ് കത്തിൽ പറയുന്നത്. മോഡറേറ്ററായി വരേണ്ടത് സാങ്കേതിക വിദഗ്‌ധനായിരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജോസഫ് സി മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത നടപടി അനുചിതമാണെന്നും അലോക് വര്‍മ ചൂണ്ടിക്കാട്ടി. കെ-റെയിലിനോടുള്ള തന്റെ അതൃപ്തിയും അദ്ദേഹം കത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എതിര്‍ക്കുന്നവരുടെ പാനലിലായിരുന്നു ജോസഫ്. പകരം പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ജിനിയറുമായ ശ്രീധര്‍ രാധാകൃഷ്ണനെ കെ-റെയില്‍ ഉള്‍പ്പെടുത്തി. ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍. പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരുടെ പാനലിലുണ്ടായിരുന്ന ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി. ഡോ. സജി ഗോപിനാഥിനെ, മറ്റൊരു ഔദ്യോഗിക പരിപാടിയുള്ളതുകൊണ്ട് ഒഴിവാക്കി. സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി. ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉള്‍പ്പെടുത്തി.