വിലക്കിയത് വക വെക്കാതെ സിപിഎം ദേശീയ സമ്മേളന സെമിനാറില്‍ പങ്കെടുത്ത മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനു എ ഐ സി സി യുടെ കാരണം കാണിക്കല്‍ നോട്ടിസ്. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണു നോട്ടിസ് അയച്ചത്.
ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.വി.തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്ന് സമിതി അംഗം താരിഖ് അന്‍വര്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് അച്ചടക്കസമിതിയുടെ നടപടി.
തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരം…പരിഹാസവുമായി സുധാകരന്‍
കോൺഗ്രസിൽ ഉത്തരവാദപ്പെട്ട പദവികൾ വഹിച്ച, പാർട്ടിയുടെ ഭാഗമായി നിന്ന കെ.വി.തോമസിന്റെ നടപടി പാർട്ടിയെ വഞ്ചിക്കലാണെന്നു കെ സുധാകരൻ കൊച്ചിയിൽ പ്രതികരിച്ചു. അദ്ദേഹത്തിനെതിരെയുള്ള സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞല്ല. അങ്ങനെ തെളിയിച്ചാല്‍ തോമസ് മാഷിനു മുന്നില്‍ കുമ്പിട്ട് നില്‍ക്കുമെന്നും സുധാകരൻ പറഞ്ഞു.
ഒരു രാഷ്ടീയ പാർട്ടിയുടെ സെമിനാറിൽ പങ്കെടുക്കുന്നതിനെയല്ല എതിർത്തത്. കോൺഗ്രസുകാരെ കൊന്നുതള്ളിയ പാർട്ടിയുടെ വേദിയിൽ പോയതിനാണ് എതിർപ്പ്. ഒരു വർഷമായി തോമസ് സിപിഎമ്മുമായി ധാരണയിലായിരുന്നു. തോമസിനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിനു പങ്കില്ല. മറിച്ചു തെളിയിച്ചാൽ തോമസിനു മുന്നിൽ കുമ്പിട്ടു നിൽക്കാം. ‘ഭയങ്കര കോൺഗ്രസ് വികാരമാണു’ തോമസിനെന്നും അദ്ദേഹം കളിയാക്കി.