കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്മുസ്ലീം ലീഗ് വന്നാൽ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുസ്ലീം മതവിഭാഗത്തിന്റെ ഇടയില്‍ വലിയ തോതില്‍ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങള്‍ കാണാം. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്–ജയരാജൻ വ്യക്തമാക്കി.
എന്നാൽ മുസ്ലീം ലീഗ് നിൽക്കുന്നിടത്ത് ഉറച്ച് നിൽക്കുന്ന പാർട്ടിയാണെന്നും ഇപ്പോൾ മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലോ ചർച്ചയിലോ ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എൽ ഡി എഫ് നയങ്ങൾ അംഗീകരിച്ച് പിജെ കുര്യൻ വന്നാലും, മാണി സി കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കുമെന്ന് ജയരാജൻ വ്യക്തമാക്കി. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിലേക്ക് വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു മുന്നണി കണ്‍വീനറായി നിയോഗിക്കപ്പെട്ടതിനു ശേഷം ആദ്യമായി ജയരാജന്‍ നടത്തിയ പ്രസ്‌താവന യു.ഡി.എഫില്‍ ചര്‍ച്ച ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.