ലൈംഗീക പീഡന പരാതിയിൽ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ് സുജീഷിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രതി എവിടെയാണുള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി കമ്മീഷണർ പറഞ്ഞു.സുജീഷിനെതിരേ ബലാത്സംഗത്തിന് 5 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏഴ് യുവതികളാണ് ഇന്നലെ വൈകിട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവയാണ് പരാതിയില്‍ പറയുന്നത്.
പീഡന വിവരം ആദ്യം വെളിപ്പെടുത്തിയ പെൺകുട്ടി തനിക്ക് പരാതിയൊന്നുമില്ലെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7 യുവതികൾ സുജീഷിനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
കൊച്ചിയിൽ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് ടാറ്റൂ ചെയ്യുന്നതിനിടയിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു യുവതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ നിരവധി പെൺകുട്ടികളും സമാന അനുഭവം പങ്കുവെച്ച് രംഗത്ത് വന്നു.
പരാതികൾ ഉയർന്നത്തോടെ ടാറ്റൂ ആർട്ടിസ്റ് സുജീഷ് ഒളിവിൽ പോകുകയായിരുന്നു.
സുജീഷിനെ അന്വേഷിച്ച് കഴിഞ്ഞ ദിവസം വെണ്ണലയിലും ചിറ്റൂരിലും ഉള്ള വീടുകളില്‍ അന്വേഷണ സംഘം എത്തിയിരുന്നു. വീടുപണിയുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരിവിലേക്ക് പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.