ആം ആദ്‌മി എന്നാല്‍ വെറും സാധാരണക്കാരന്‍….അക്ഷരാര്‍ഥത്തില്‍ പഞ്ചാബില്‍ ജനം വോട്ടു ചെയ്‌തത് ഈ സാധാരണക്കാര്‍ക്കായിരുന്നു…തങ്ങളില്‍ ഒരാള്‍ എന്ന് തോന്നിയ അടുപ്പത്തിന്, ഇഷ്ടത്തിന് വോട്ട്. അധികാരത്തിനായി വടംവലികളില്‍ ഏര്‍പ്പെട്ട പ്രമുഖരെ മുഴുവന്‍ ജനം വീട്ടിലിരുത്തി. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയെ തോല്‍പിച്ച് തുന്നം പാടിച്ച ലബ് സിങ് ഉഗോകെയുടെ അമ്മയെ കാണുക. മകന്‍ ഇത്രയും വലിയ അധികാരിയെ തോല്‍പിച്ചിട്ടും ആ മാതാവ്, ബല്‍ദേവ് കൗര്‍ എന്നാണവരുടെ പേര്, ഇന്നലെയും താന്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂളിലെത്തി. അവിടെ താല്‍ക്കാലിക സ്വീപ്പറാണ് ആ അമ്മ. ഭാവി മന്ത്രിയുടെ അമ്മ ഇന്നലെയും തറ തൂക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ജോലി പതിവു പോലെ ചെയ്‌തു–പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ. ബദൗർ സീറ്റിൽ നിന്ന് 37,550 വോട്ടുകൾക്ക് ചന്നിയെ പരാജയപ്പെടുത്തിയ ഉഗോകെ ആവട്ടെ ഒരു മൊബൈൽ റിപ്പയറിംഗ് കടയിൽ ജോലിക്കാരനുമായിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ ആം ആദ്മിയുടെ കുടുംബകാര്യം പുറത്തു വിട്ടത്. ലബ് സിങിന്റെ പിതാവ് ദർശൻ സിങ് ഒരു കൂലിപ്പണിക്കാരനാണ്.
“ഞങ്ങൾ എപ്പോഴും പണം സമ്പാദിക്കാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ മകന്റെ സ്ഥാനം പരിഗണിക്കാതെ, ഞാൻ സ്‌കൂളിൽ എന്റെ കടമ നിർവഹിക്കുന്നത് തുടരും,” കൗർ പറഞ്ഞു. മകന്‍ ജയിച്ച ചിഹ്നമായ ചൂല്‍ അവര്‍ക്ക് ജീവനോപാധി കൂടിയാണ്.
കുടുംബം പഴയതുപോലെ ജീവിക്കുമെന്ന് ലബ് സിംഗിന്റെ പിതാവ് കൂലിപ്പണിക്കാരനായ ദർശൻ സിംഗ് പറഞ്ഞു. തന്റെ മകൻ ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. “ഗ്രാമത്തിലെ ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തു. അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ പഴയതുപോലെ ജീവിക്കും, ദർശൻ സിംഗ് പറഞ്ഞു.
ഉഗോകെ ഇതേ സ്‌കൂളിൽ പഠിച്ച് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അമൃത് പാൽ കൗർ എഎൻഐയോട് പറഞ്ഞു. 2013-ൽ എഎപിയിൽ ചേർന്ന ഉഗോകെ പാർട്ടിയുടെ നേതൃനിരയിലേക്ക് അതിവേഗം ഉയർന്നു വരികയായിരുന്നു.