ഓസ്‌ട്രേലിയയിൽ തുടരാനുള്ള അവസാന ശ്രമത്തിൽ കോടതി വിധി എതിരായതിനെ തുടർന്ന് നൊവാക് ജോക്കോവിച്ചിനെ രാജ്യത്തു നിന്നും പറഞ്ഞയച്ചു. ദുബായിലേക്കുള്ള വിമാനത്തിലാണ് ജോക്കോവിച്ച് പുറപ്പെട്ടത്.താൻ അങ്ങേയറ്റം നിരാശനാണെന്നും എന്നാൽ വിധി അംഗീകരിക്കുന്നതായും ജോക്കോവിച്ച് പറഞ്ഞു. ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ കിരീടം നിലനിർത്താനുള്ള താരത്തിന്റെ മോഹം വെറുതെയായി.
കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വകരിക്കാത്തതിനാല്‍ ജോക്കോവിച്ചിന് ഓസ്‌ട്രേലിയ പ്രവേശന വിലക്കേര്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മല്‍സരിക്കാന്‍ എത്തിയ താരത്തിനെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ ഓസ്‌ട്രേലിയ തടഞ്ഞു. അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായി അറിയിച്ചു. എന്നാല്‍ കോടതിയെ സമീപിച്ച ജോക്കോവിച്ച് താല്‍ക്കാലികമായി സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിക്കാനുളള ഉത്തരവ് നേടി.
എന്നാല്‍ സര്‍ക്കാര്‍ രണ്ടാമതും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയതോടെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിച്ചു. പക്ഷേ അനുകൂല വിധി ഉണ്ടായില്ല. തിങ്കളാഴ്‌ച ജോക്കാവിച്ചിന്റെ ആദ്യമല്‍സരം നടക്കാനിരിക്കെയാണ് ഒരു ദിവസം മുമ്പേ അദ്ദേഹം രാജ്യം വിടാന്‍ നിര്‍ബന്ധിതനാകുന്നത്.
ജോക്കാവിച്ചിന് പ്രവേശനം അനുവദിച്ചാല്‍ തങ്ങളുടെ നിര്‍ബന്ധിത വാക്‌സിന്‍ പദ്ധതിയില്‍ വെള്ളം ചേര്‍ക്കുന്നതിനു സമമായിത്തീരുമെന്നും ഇത് ജനങ്ങളില്‍ വാക്‌സിന്‍ നയം ലംഘിക്കാന്‍ പ്രേരണയാകുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.