പൊലീസിനെ വെല്ലുവിളിക്കാന്‍ കോട്ടയം ജില്ലയിലെ ഒരു ഗുണ്ട ചെയ്‌തത് എന്തെന്ന് ഇന്നലെ കേരളം കണ്ടു. കാപ്പ ചുമത്തി ജില്ലയ്‌ക്കു പുറത്തു നിര്‍ത്തിയതിന് ജോമോന്‍ എന്ന ഗുണ്ട ചെയ്‌തത് കേരള പോലീസിന്റെ മുന്നിലെ അപൂര്‍വ്വങ്ങളില്‍ അപൂരവ്വമായ ഒരു അനുഭവമാണ്. കൊല്ലപ്പെട്ട യുവാവിനോടുള്ള വിരോധം മാത്രമല്ല, പൊലീസിന് താന്‍ കേമനെന്ന് കാണിച്ചുകൊടുക്കല്‍ കൂടിയാണ് ജോമോന്‍ നടത്തിയത്. ജില്ലയിലേക്കു ജോമോന്‍ എത്തിയത് മനസ്സിലാക്കാനും കോട്ടയത്തെ പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ചിനോ രഹസ്യാന്വേഷണ വിഭാഗത്തിനോ സാധിച്ചുമില്ല.ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് പൊലീസിന് ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണ്.
ഇവിടെ പൊലീസിനു നേരെ ഉയരുന്ന ഒരു ചോദ്യമുണ്ട്–പരാതി കിട്ടുമ്പോള്‍ തുടക്കത്തില്‍ പൊലീസ് ഉണര്‍ന്നു പ്രവര്‌ത്തിക്കാത്തത് എന്തുകൊണ്ടാണ്. അന്വേഷണത്തില്‍ കാണിക്കുന്ന മികവ് പക്ഷേ പരാതി കിട്ടുന്ന തുടക്കസമയത്ത് ഉണ്ടാവുന്നില്ല എന്നതാണ് കേരളത്തില്‍ ഇപ്പോള്‍ പൊലീസിനെതിരെ ഉയരുന്ന പല ആക്ഷേപങ്ങള്‍ക്കും കാരണമാകുന്നത്.
ക്രിമിനല്‍ ആക്ടിവിറ്റി സംഭവിച്ചതിനു ശേഷം മാത്രം പൊലീസ് ഉണരുന്നു. കോട്ടയത്തു തന്നെ കെവിന്‍ കൊലപാതക സംഭവത്തിലും ഇതിനു സമാനമായ പരാതി ഉയര്‍ന്നിരുന്നു.
ഷാന്‍ബാബുവിനെ ജോമോന്‍ തട്ടിക്കൊണ്ടുപോകുന്നത് ഞായറാഴ്‌ച രാത്രി പത്തുമണിക്കു മുമ്പാണ്. മകന്‍ തിരിച്ചുവരാത്തതിനാല്‍ രാത്രി ഒന്നരയോടെ അമ്മ കോട്ടയം പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോകുന്നു. രാവിലെ മകന്‍ വരുമെന്ന് ഉറപ്പു നല്‍കി പൊലീസ് അമ്മയെ പറഞ്ഞയച്ചു എന്നാണ് അമ്മ പറയുന്നത്.
തട്ടിക്കൊണ്ടുപോയത് ജോമോനാണെന്നറിഞ്ഞിരുന്നില്ല എന്ന് ജില്ലാ പൊലീസ് മേധാവിയും പറയുന്നു. കാര്യം അവസാനിപ്പിക്കാമോ ഇതില്‍. ജോമോന്‍ ആണെന്നറിഞ്ഞാലും ഇല്ലെങ്കിലും ഒരാളെ തട്ടിക്കൊണ്ടുപോയ പരാതി കിട്ടിയ ഉടനെ കാര്യമായ ഒരു വലവീശല്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
പുലര്‍ച്ചെ നാലുമണിക്കടുത്ത് തല്ലിക്കൊന്ന ഒരുവന്റെ ദേഹവും ചുമന്ന് പൊലീസ് സ്റ്റേഷനില്‍ പ്രതി ഹാജരാകുന്നതിലേക്ക് നയിച്ചത് കേരളത്തിലെ തന്നെ അസാധാരണമായ സംഭവമായി മാറി. അതു വരെ ഷാന്‍ബാബു എ്‌ന്ന ചെറുപ്പക്കാരനെ ജോമോനും സംഘവും പലയിടത്തു കൊണ്ടുപോയി ഇഞ്ചിഞ്ചായി തല്ലിക്കൊല്ലുകയായിരുന്നു. പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഒരു പട്രോളിങ് നടത്തിയിരുന്നെങ്കില്‍ എന്ന ചോദ്യം കോട്ടയത്തെ സാമൂഹിക പ്രവര്‍ത്തകരും സാധാരണക്കാരും ഉയര്‍ത്തുന്നു.
ഷാൻ വധത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രൂരമർദ്ദനമാണ് യുവാവ് നേരിട്ടത്. ദേഹത്ത് മർദ്ദനമേറ്റതിന്റെ 38 പാടുകൾ ഉണ്ട്. കാപ്പിവടി കൊണ്ടാണ് ഷാനെ ആക്രമിച്ചതെന്ന് ജോമോൻ പൊലീസിനോട് പറഞ്ഞു.ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദിച്ചു. കണ്ണിൽ വിരലുകൾ കൊണ്ട് കുത്തി. സുഹൃത്തായിരുന്ന ഷാന്റെ കൂറുമാറ്റമാണ് പകയ്ക്ക് കാരണമെന്നും ജോമോൻ മൊഴി നൽകി. ജോമോന്റെ എതിർ സംഘത്തിന്റെ നേതാവായ സൂര്യൻ എന്ന ശരത് പി രാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ ഷാൻ ലൈക്കടിച്ചിരുന്നു. ഇതോടെ ഷാൻ ജോമോന്റെ നോട്ടപ്പുള്ളിയായി.
16 പേര്‍ കസ്റ്റഡിയില്‍, കൊന്നത് ക്രൂരമായി…
ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.. ഇന്നലെ രാത്രിയോടെ അയർക്കുന്നത്ത് നിന്നാണ് വാഹനം കിട്ടിയത്. ഈ ഓട്ടോയിൽവച്ചാണ് ഷാൻ ബാബു ക്രൂര മർദ്ദനത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു . വിനു എന്ന ആളിന്റേതാണ് ഈ ഓട്ടോറിക്ഷ. ഇയാൾ ഉൾപ്പെടെ 16 പേരാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്.