അമേരിക്കയില്‍ ടെക്‌സാസിലെ ജൂത സിനഗോഗില്‍ നാല് പേരെ ബന്ദികളാക്കിയ ബ്രിട്ടീഷ് പൗരന്‍ ഭീകരവിരുദ്ധ സേന നടത്തിയ രക്ഷാദൗത്യത്തിനിടയിൽ കൊല്ലപ്പെട്ടു. ബന്ദികള്‍ സുരക്ഷിതരാണ്. മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് അക്രമിയെ വധിച്ചത്.
സിനഗോഗിനകത്ത് വെടിവെപ്പും സ്‌ഫോടനവും ഉണ്ടായി. എന്നാല്‍ ആരാണ് വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബ്രിട്ടീഷ് പൗരന്റെ മരണം ഇംഗ്ലണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ മരിച്ചതെങ്ങിനെയെന്ന് വെളിവാക്കിയിട്ടില്ല. സിനഗോഗിന്റെ റബ്ബി അഥവാ പുരോഹിതന്‍ ഉള്‍പ്പെടെ നാലുപേരെയാണ് ശനിയാഴ്‌ച രാവിലെ മുതല്‍ ബന്ദിയാക്കിയത്. അൽ ഖ്വയ്ദ ബന്ധം ആരോപിച്ചു ടെക്‌സസ് ജയിലിൽ പാർപ്പിച്ചിരിക്കുന്ന പാകിസ്ഥാൻ ന്യൂറോ സയന്റിസ്റ്റ് അഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമി പേരെ ബന്ദിയാക്കിയത്.
പാക്കിസ്ഥാൻ പൗരത്വമുള്ള ഡോ. ആഫിയ സിദ്ദിഖിക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ന്യൂറോ സയൻസിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. 2003ൽ തീവ്രവാദി ഖാലിദ് ഷെയ്ഖ് മുഹമ്മദ് എഫ്ബിഐക്ക് സിദ്ദിഖിയെക്കുറിച്ച് സൂചന നൽകിയതോടെയാണ് ഇവരുടെ പേര് ശ്രദ്ധയിൽപ്പെട്ടത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഫിയയെ അഫ്ഗാനിസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തത്. അവിടെ ജയിലിൽ വെച്ച് ഒരു എഫ്ബിഐ ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ചുവെന്ന കുറ്റം ചാർത്തി യുഎസിലേക്ക് കൊണ്ട് വന്നു. കെനിയയിലെ യുഎസ് എംബസി ആക്രമിച്ചതിനു പിന്നിലും ആഫിയയുടെ പങ്ക് ആരോപിക്കപ്പെടുന്നുണ്ട്.