ഗാർഹിക പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പറഞ്ഞിട്ടുള്ള ആലുവ ഈസ്റ്റ് മുൻ സി ഐ സുധീറിനെ ഒഴിവാക്കിയാണ് കുറ്റപത്രം. ഇതിനെതിരെ മോഫിയയുടെ പിതാവ് ദിൽഷാദ് സലീം രംഗത്ത് വന്നു.
മകളുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായി പറയുന്ന ഇയാളുടെ പേര് ചേർക്കാത്ത കുറ്റപത്രം പിതാവ് നിഷേധിച്ചു. കത്തിൽ ആദ്യം പറയുന്ന പേര് സി ഐ സുധീറിന്റെയാണെന്നും ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം മാത്രം പോര, കേസിൽ പ്രതി ചേർക്കുകയും വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ഒക്ടോബർ 29നാണ് സി ഐ സുധീറിന് മോഫിയയിൽ നിന്നും പരാതി ലഭിച്ചത്.
ഭര്‍ത്താവിൽ നിന്നും നിരന്തര പീഡനങ്ങൾ ഉണ്ടാകുന്നുവെന്നായിരുന്നു പരാതി. കേസിൽ അടിയന്തരമായി ഇടപെടൽ നടത്തുന്നതിൽ ദിവസങ്ങളോളം വൈകിപ്പിച്ച സി ഐ, പോലീസ് സ്റ്റേഷനിൽ വെച്ച് മനോരോഗിയെന്ന് വിളിച്ച് മോഫിയയെ അധിക്ഷേപിക്കുകയാണ് ചെയ്തത്. സ്റ്റേഷനിൽ നിന്നും തിരികെ വീട്ടിലെത്തിയ മോഫിയ ആത്മഹത്യ ചെയ്യുകയായിരുന്നു.
മോഫിയ ക്രൂര മർദ്ദനങ്ങൾക്ക് ഇരയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാവ് റുഖിയ രണ്ടാം പ്രതിയും പിതാവ് മൂന്നാം പ്രതിയുമാണ്.