ടൊറാന്റോ സര്‍വ്വകലാശാലയിലെ ഡോ.ഐഷ ഖത്തീബ് ദോഹയില്‍ നിന്നും എന്റബേയിലേക്കുള്ള ഖത്തര്‍എയര്‍വേയ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തതേയില്ല, താന്‍ ആകാശത്തില്‍ ഒരു പ്രസവം എടുക്കാന്‍ നിയുകതയാകുമെന്ന്. വിമാനം പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൈക്കിലൂടെ ഒരു ചോദ്യം–യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടോ..
സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് പോകുന്ന ഉഗാണ്ടൻ കുടിയേറ്റ തൊഴിലാളി വിമാനത്തിൽ പ്രസവ വേദന കൊണ്ട് പിടയുകയായിരുന്നു…തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകാനിരിക്കുകയായിരുന്നു.
“ഞാൻ അടുത്തെത്തിയപ്പോൾ, ഈ സ്ത്രീ സീറ്റിൽ തല ഇടനാഴിയിലേക്കും കാലുകൾ ജനലിലേക്ക് വെച്ചും കിടക്കുന്നത് കണ്ടു. കുഞ്ഞ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു!”–ഡോ.ഐഷ ഖത്തീബ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടര്‍ ഉടനെ പ്രസവ ശുശ്രൂഷ തുടങ്ങി. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിലെ ഓങ്കോളജി നഴ്‌സും പീഡിയാട്രീഷ്യനുമായ മറ്റ് രണ്ട് യാത്രക്കാരും ഡോ.ഖത്തീബിനെ സഹായിച്ചു. അധികം വൈകാതെ കുഞ്ഞ് പൂര്‍ണമായും പുറത്തുവന്നു. പെണ്‍കുട്ടിയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ വിമാനത്തില്‍ മുഴുവന്‍ കയ്യടി ഉയര്‍ന്നു.
ഉടനെ മറ്റൊരു കൗതുകം കൂടി നടന്നു-ഡോക്ടറുടെ പേരുകൂടി ചേര്‍ത്ത് കുഞ്ഞിന് നാമകരണം ചെയ്‌തു അമ്മ…മിറാക്കിള്‍ ഐഷ ! ഉടനെ ഡോക്ടര്‍ തന്റെ പേര് ആലേഖനം ചെയ്‌ത ഒരു സ്വര്‍ണമാല കുഞ്ഞിന് ആദ്യസമ്മാനമായി നല്‍കി. മിറാക്കള്‍ ആയിഷയ്‌ക്ക് ഈ ലോകത്തിന്റെ ആദ്യ സമ്മാനം.
ഡിസംബര്‍ അഞ്ചിനായിരുന്നു ഈ ആകാശ പ്രസവം നടന്നതെങ്കിലും ഇതുവരെ ഡോക്ടര്‍ ജോലിത്തിരക്കു മൂലം ഇക്കാര്യം പുറം ലോകത്തെ അറിയിച്ചിരുന്നില്ല. ടൊറാന്റോയില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതിന്റെ തിരക്കിലായിരുന്നു അവര്‍. കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ തന്റെ ആകാശനിയോഗത്തിന്റെ ഫോട്ടോകള്‍ സഹിതം വിവരങ്ങള്‍ ഡോക്ടര്‍ പങ്കുവെച്ചത്.