ഉത്തർപ്രദേശിലെ 403 സീറ്റുകളിലും തന്റെ പാർട്ടി സഖ്യകക്ഷികളായ അപ്‌നാ ദൾ, നിഷാദ് പാർട്ടി എന്നിവരോടൊപ്പം മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് താക്കൂർ, യുപി മുഖ്യമന്ത്രി യോഗി ആദിത്യന്ത്, നദ്ദ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന ബിജെപി സിഇസി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിജയത്തിന് ദളിത് വോട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള യുപിയിൽ ദളിത് വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഹിന്ദുത്വ പാർട്ടിയായ ബിജെപി അപ്ന ദളിനെയും നിഷാദ് പാർട്ടിയേയും ഒപ്പം കൂട്ടിയത് എന്ന് കരുതാം. അഖിലേഷ് യാദവ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടുക എന്ന രാഷ്ട്രീയ തന്ത്രവും ഇതിലുണ്ട്.
അതേ സമയം പ്രതിപക്ഷത്ത് ഇപ്പഴും വ്യക്തമായ സഖ്യം രൂപം കൊണ്ടിട്ടില്ല.
യുപി യിലെ സജീവമായ രാഷ്ട്രീയ പാർട്ടിയാണ് അപ്നാ ദൾ. ബി എസ് പിയുടെ സഹസ്ഥാപകൻ കൂടിയായ സോൺ ലാൽ പട്ടേൽ ആണ് അപ്നാ ദൾ രൂപീകരിച്ചത്. ബി എസ് പി യുടെ വോട്ട് ബാങ്ക് ആണ് അപ്ന ദളും ലക്ഷ്യമിടുന്നത്. വാരണാസിയിലെ കുർമി വിഭാഗങ്ങൾക്കിടയിലാണ് പാർട്ടിയുടെ പിന്തുണയുള്ളത്.
ബി എസ് പി യിൽ നിന്ന് വിഭിന്നമായി എല്ലാ മതങ്ങളുടെയും ജാതികളുടെയും പാർട്ടിയായി അപ്ന ദൾ സ്വയം പ്രഖ്യാപിച്ചു. അപ്ന ദളിന്റെ പതാകയിലെ
കാവി, നീല എന്നീ രണ്ട് നിറങ്ങൾ ഹിന്ദുമതത്തിന്റെയും, ദളിതരുടെയും അംബേദ്കറിസ്റ്റുകളുടെയും നിറമായി കണക്കാക്കപ്പെടുന്നു.
2016 ൽ സ്ഥാപിതമായ പാർട്ടിയാണ് നിഷാദ് പാർട്ടി.ബി എസ് പി മുൻ അംഗമായ സഞ്ജയ് നിഷാദാണ് പാർട്ടിയുടെ സ്ഥാപകൻ. “നിർബൽ ഇന്ത്യൻ ശോഷിത് ഹമാര ആംദൾ” എന്നതിന്റെ സംക്ഷിപ്ത രൂപമാണ് ‘നിഷാദ്’. പരമ്പരാകത മത്സ്യ, ബോട്ട് തൊഴിലാളി വിഭാഗങ്ങളായ
നിഷാദ് , കേവാത്സ് , ബിന്ദ് , മല്ല, കശ്യപ്, മാഞ്ചി, ഗോണ്ട്, എന്നീ സമുദായങ്ങളുടെ ശാക്തീകരണത്തിനായാണ് പാർട്ടിയുടെ രൂപീകരണം.
2017 ലെ യു പി നിയമസഭാ തിരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടി 100 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഒരു മണ്ഡലത്തിൽ മാത്രമാണ് വിജയിക്കാനായത്.
ഗൊരഖ്പൂരിൽ നിഷാദ് സമുദായം രണ്ടാമത്തെ വലിയ ജനസംഖ്യാ വിഭാഗമാണ്. 21,000 വോട്ടിന്റെ മാർജിനിൽ അന്ന് പ്രവീൺ നിഷാദ് സീറ്റ് പിടിച്ചെടുത്തു. 1989 മുതൽ കയ്യടക്കിയിരുന്ന സീറ്റാണ് ബിജെപിക്ക് നഷ്ടമായത്.