പ്രണയവിവാഹം അംഗീകരിക്കാന്‍ കഴിയാത്ത വൈരാഗ്യത്താല്‍ സഹോദരൻ ഗർഭിണിയായ സഹോദരിയുടെ തല വെട്ടിയെടുത്തു. പതിനേഴുകാരനെ സഹായിക്കാൻ സ്വന്തം അമ്മ തന്നെ കൂടെയുണ്ടായിരുന്നത് നടുക്കുന്ന വാർത്തയായി. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം. 18-കാരനാണ് സഹോദരി കീര്‍ത്തി എന്ന 19-കാരിയുടെ തല വെട്ടിയെടുത്തത്. അമ്മ ശോഭയാണ് കാല് പിടിച്ചുവെച്ച് മകന് അരുംകൊല നടത്താന്‍ സഹായിച്ചതത്രേ. ഞായറാഴ്ച വൈകുന്നേരം ലഡ്ഗാവ് ശിവാർ ഗ്രാമത്തിലാണ് സംഭവം. ചോര പുരണ്ട സഹോദരിയുടെ തലയും പിടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയ സഹോദരൻ അവൾ കഴിഞ്ഞുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതായും കണ്ടുനിന്നവർ മൊഴി നൽകി.
കൃത്യം നടത്തിയ ശേഷം ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു. പിന്നാലെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഹോദരിയുടെ പ്രണയവിവാഹത്തിൽ അമ്മയും മകനും രോഷാകുലരായിരുന്നു. ജൂണിലായിരുന്നു സഹോദരി കാമുകനോടൊപ്പം വിവാഹ ജീവിതം ആരംഭിച്ചത്. ഞായറാഴ്ച കീർത്തിയുടെ സഹോദരനും അമ്മയുംകീർത്തിയുടെ ഭർത്താവിന്റെ വീട്ടിൽ എത്തി. കീർത്തിയും ഭർത്താവ് അവിനാഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവിനാഷ് അസുഖമായി വിശ്രമിക്കുകയായിരുന്നു. കീർത്തി ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയ ഉടനെ അമ്മ ശോഭയും സഹോദരനും പിറകെ പോയി. അമ്മ കീർത്തിയെ പിടികൂടി. സഹോദരൻ കീർത്തിയുടെ കഴുത്തിൽ ആയുധം പ്രയോഗിച്ചു–ഇങ്ങനെയാണ് സംഭവിച്ചത് എന്ന് പോലീസ് പറയുന്നു.