കെട്ടിടം വൃത്തിയാക്കുന്നതിന്റെ ഭാഗമായി അറിയാതെ കീറിയ പോസ്‌റ്ററിന്റെ പേരില്‍ ഒരു മനുഷ്യനെ തെരുവിലിട്ട് തല്ലിക്കൊന്ന് മൃതദേഹം പരസ്യമായി കത്തിച്ച് അതിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സംതൃപ്‌തിയടയുന്നതിനെ എന്തു വിളിക്കണം…മൃഗീയതയെന്നോ. മൃഗങ്ങള്‍ക്കു പോലും അപമാനമായ ആ പ്രവൃത്തി നടന്ന പാകിസ്ഥാനിലും കൊല്ലപ്പെട്ട വ്യക്തിയുടെ സ്വദേശമായ ശ്രീലങ്കയിലും ഒരു പോലെ പ്രതിഷേധം പടരുകയാണ്. പാക് പ്രധാനമന്ത്രി ഈ സംഭവം നടന്ന ദിവസത്തെ അപമാനദിനം എന്ന് വിശേഷിപ്പിച്ചിരിക്കയാണ്.
The horrific vigilante attack on factory in Sialkot & the burning alive of Sri Lankan manager is a day of shame for Pakistan. I am overseeing the investigations & let there be no mistake all those responsible will be punished with full severity of the law. Arrests are in progress–ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
എന്നാല്‍ ഇത്തരം മതതീവ്രവാദ ക്രൂരതകള്‍ക്ക് വളമായിത്തീരുന്നത് ആരുടെ മനോഭാവമാണ് എന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നില്ല.
പ്രിയന്ത ദിയവദനഗെ എന്ന 48 വയസ്സുള്ള ഫാക്ടറി മാനേജര്‍ പാകിസ്‌താനിലെ സിയാല്‍കോട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച കൊല്ലപ്പെട്ടത് അതിദാരുണായിട്ടായിരുന്നു. തന്റെ ഫാക്ടറി കെട്ടിടത്തിന്റെ ചുമുരുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രിയന്ത ചില പോസ്‌റ്ററുകള്‍ കീറി മാറ്റിയത്. എന്നാല്‍ അവ പ്രവാചകന്റെ പേര് എഴുതിയിരുന്ന പോസ്‌റ്റര്‍ ആണെന്നാരോപിച്ചായിരുന്നു പ്രിയന്തയെ തെരുവിലേക്ക് വലിച്ചിഴച്ച് തല്ലിക്കൊല്ലുകയും കത്തിക്കുകയും ചെയ്‌തത്. ഇതിനെതിരെ പാകിസ്‌താനില്‍ മാത്രമല്ല പ്രിയന്തയുടെ നാടായ ശ്രീലങ്കയിലും പ്രതിഷേധം വര്‍ധിക്കുകയാണ്. നൂറിലധികം പേരെ കേസില്‍ അറസ്റ്റു ചെയ്‌തിട്ടുണ്ട്.
ഭര്‍ത്താവിനും തനിക്കും രണ്ട് കുട്ടികള്‍ക്കും നീതി കിട്ടാനായി പാക്-ശ്രീലങ്ക സര്‍ക്കാരുകള്‍ പൂര്‍ണമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രിയന്തയുടെ ഭാര്യ നിലൂഷി ദിസനായകെ ആവശ്യപ്പെട്ടു.
ജനക്കൂട്ടം പ്രിയന്തയെ ആക്രമിച്ച് കൊല്ലുന്നതിന്റെയും കത്തിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും നിലൂഷി പറഞ്ഞു. ഞാന്‍ അതിലാണ് കണ്ടത്–മൃഗീയമായിപ്പോയി അത്- നിലൂഷി വെളിപ്പെടുത്തി.
പ്രിയന്തയെ രക്ഷിക്കാനായി ശ്രമിച്ച സഹപ്രവര്‍ത്തകന്‍ അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറയുന്നത് ഒരു തരത്തിലുള്ള മതനിന്ദയും നടന്നിട്ടില്ല എന്നാണ്. കെട്ടിടം വൃത്തിയാക്കുക മാത്രമാണ് പ്രിയന്ത ചെയ്‌തത്.
“വളരെ നിഷകളങ്കനായ മനുഷ്യനാണ് അദ്ദേഹം. പാകിസ്‌താന്‍ മുസ്ലിം രാജ്യമാണെന്ന് നല്ല തിരിച്ചറിവുള്ള വ്യക്തിയാണദ്ദേഹം. അവിടെ എന്തൊക്കെ പാടില്ലെന്ന് 11 വര്‍ഷമായി ജോലി ചെയ്‌തുവരുന്ന അദ്ദേഹത്തിന് നന്നായറിയാമായിരുന്നു–നിലൂഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.