പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണ കേസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍. ഇവർ മോൻസന്റെ പിറന്നാളിനു നൃത്തം ചെയ്തതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലാണു ചോദ്യം ചെയ്യൽ നടന്നത്. പ്രാഥമിക ഘട്ടത്തിൽ ശ്രുതി ലക്ഷ്മിയിൽ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണു വിവരം.
മോന്‍സണുമായി തനിക്ക് പ്രൊഫഷണലായ ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും സാമ്പത്തികമായ ഒരു ഇടപാടും ഇല്ലായിരുന്നുവെന്നുമായിരുന്നു നേരത്തെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ശ്രുതിലക്ഷ്‌മി പ്രതികരിച്ചിരുന്നത്. തന്റെ മുടികൊഴിച്ചില്‍ ചികില്‍സിച്ച് ഭേദമാക്കിയ ഡോക്ടര്‍ ആയിരുന്നു മോന്‍സണ്‍ എന്നും നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
“അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത എന്നെ ഞെട്ടിച്ചിരിക്കുകയാണ്.”-ഇതായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.
“മോൻസനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽനിന്നു സേവനം ലഭിച്ചിട്ടുണ്ട്.
വളരെ നന്നായി ഇടപെടുന്ന വ്യക്തിയായതുകൊണ്ടാണ് അദ്ദേഹം വിളിച്ച പരിപാടികളിൽ പങ്കെടുത്തത്. മോൻസൻ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയിൽ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏൽപിച്ചിരുന്നത്.
അങ്ങനെ കുറച്ച് നൃത്ത പരിപാടികൾ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു. അത് കോവിഡ് സമയത്ത് ആയതിനാൽ അധികം ആർട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു സിനിമയ്ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോൻസൻ മാവുങ്കൽ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ.
ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നു. അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത്. “–ശ്രുതി മാധ്യമങ്ങളോട് നൽകിയ വിശദീകരണം ഇതാണ്.