സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി തിരുവനന്തപുരത്തെ അനുപമ എസ്.ചന്ദ്രന്‍ നടത്തിയ പോരാട്ടം ലോകം ശ്രദ്ധിക്കുന്ന സംഭവമായി മാറിയിരിക്കുന്നു. ലോക മാധ്യമശ്രദ്ധയില്‍ ഈ അപൂര്‍വ്വമായ നാടകീയ സംഭവങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെടുകയാണ്. ബിബിസി പ്രധാന ലോക വാര്‍ത്തകളിലൊന്നായി അനുപമയുടെ കഥ നല്‍കിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടി ഭരിക്കുന്ന കേരളത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകളായ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തക കൂടിയായ അനുപമ നേരിട്ട അനുഭവങ്ങള്‍ ഏറെ അസാധാരണമാണെന്ന് ബിബിസി വിലയിരുത്തുന്നു.
കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ കേരളത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ പ്രബലമാണെന്നതിന്റെ സൂചനയായിട്ടാണ് ഈ സംഭവത്തെ അവതരിപ്പിക്കുന്നത്. അനുപമ ഉയര്‍ന്ന ജാതിയില്‍ പെട്ട വ്യക്തിയും അജിത്ത് മുമ്പ് അസ്പൃശ്യരായിരുന്നവരെന്ന് കരുതിയിരുന്ന ദളിത് യുവാവും ആണ്. ഇവരുടെ ബന്ധം ചില ദുരഭിമാനങ്ങള്‍ ഉണ്ടാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ടി കുടുംബത്തില്‍ തന്നെയാണെന്നത് ബിബിസി എടുത്തു പറയുന്നു. എന്നു മാത്രമല്ല അനുപമയുടെ അച്ഛനും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രാദേശിക നേതാവും കുടുംബാംഗങ്ങള്‍ പലരും പാര്‍ടിയുടെ ഉന്നത നേതാക്കളും ആണെന്ന കാര്യം കൂടി വാര്‍ത്തയില്‍ എടുത്തു പറയുന്നു.
ഒരുമിച്ചു ജീവിക്കാനുള്ള ഈ യുവതീയുവാക്കളുടെ ശ്രമത്തില്‍ ജാതി ദുരഭിമാനം ഒരു ഘടകമായി തീര്‍ന്നു എന്ന സന്ദേശമാണ് അനുപമ സംഭവം ലോകത്തിന് നല്‍കുന്നത്. ബിബിസി വാര്‍ത്തയില്‍ ഇത് പ്രതിഫലിപ്പിക്കുന്നു. അനുപമയും അജിത്തും ഒരു പോലെ സി.പി.എമ്മിന്റെ വിദ്യാര്‍ഥി, യുവജന സംഘടനകളുടെ സജീവ പ്രവര്‍ത്തകരായിരുന്നിട്ടു പോലും ഇങ്ങനെ സംഭവിക്കുന്നത് അസാധാരണം എന്ന മട്ടിലാണ് ലോകം ഈ സംഭവത്തെ വീക്ഷിക്കുന്നത് എന്നതാണ് കാര്യം.
ഇത് കേരളത്തിലെ പറഞ്ഞു പുകഴ്ത്തുന്ന പുരോഗമനസ്വഭാവത്തിന്റെ പൊള്ളത്തരത്തിലേക്കാണ് എന്ന സൂചനയും ബിബിസി വാര്‍ത്തയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അനുപമയുടെ പിതാവ് ജയചന്ദ്രന്റെതുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നുള്ള അഭിപ്രായങ്ങളും വിശദമായി വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്.
ആര്‍ക്കൊപ്പം ജീവിക്കണമെന്നും ആരുടെ കുട്ടിയെ പ്രസവിച്ച് വളര്‍ത്തണമെന്നും തീരുമാനിക്കാനുള്ള അവകാശം എനിക്കില്ലേ…എന്ന അനുപമയുടെ ചോദ്യത്തോടെയാണ് ബിബിസി വാര്‍ത്ത അവസാനിക്കുന്നത്.(ഫോട്ടോകള്‍ക്ക് കടപ്പാട്-ബിബിസി ന്യൂസ് വെബ്‌സൈറ്റ്)