ലോകപ്രശസ്തയായ ന്യൂറോളജിസ്റ്റും അധ്യാപികയുമായ ഡോ. നാദിയ ചൗധരി തന്റെ 43-ാം വയസ്സില്‍ ഗര്‍ഭാശയ കാന്‍സറിന് കീഴടങ്ങി. കാനഡയിലെ മോൺട്രിയലിൽ ആയിരുന്നു അന്ത്യം. പാകിസ്താനില്‍ ജനിച്ച ഡോ.നാദിയ കോണ്‍കോര്‍ഡിയ സര്‍വ്വകലാശാലയിലെ ന്യൂറോളജി വിഭാഗം പ്രൊഫസറായിരുന്നു. ഭര്‍ത്താവിനും മകനുമൊപ്പം മോണ്‍ട്രിയലില്‍ ആയിരുന്നു താമസം.പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട് താന്‍ കടന്നുപോയ വഴികള്‍ ലോകത്തിന് പങ്കിട്ടുകൊണ്ടായിരുന്നു അവര്‍ അവസാനകാലത്ത് ആരാധകരുടെ ഹൃദയം കവര്‍ന്നത്. ബുധനാഴ്ചയാണ് നാദിയയുടെ സുഹൃത്ത് ക്രിസ്റ്റ ബയേര്‍സ് നാദിയയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.
ഒരു പെയിന്റിങും വികാര നിര്‍ഭരമായ കുറിപ്പും
കഴിഞ്ഞ മാസം നാലാം തീയതി നാദിയ അവര്‍ വരച്ച ഒരു പെയിന്റിങും വികാര നിര്‍ഭരമായ ഒരു കുറിപ്പും ട്വിറ്ററില്‍ പങ്കുവെച്ചു. ഒരു ഞാവല്‍മരത്തിന്റെ ചുവട്ടില്‍ തന്റെ ചിതാഭസ്മം നിറച്ച ചെപ്പ് സമര്‍പ്പിക്കുന്ന ചിത്രമാണ് അതെന്ന് അവര്‍ കുറിച്ചു. തന്റെ ഭര്‍ത്താവിനെയും മകനെയും അവര്‍ തന്റെ ചന്ദ്രന്‍ എന്നും സൂര്യന്‍ എന്നും വിശേഷിപ്പിച്ചു.
‘ എന്റെ ചന്ദ്രനും സൂര്യനും എന്റെ ചിതാഭസ്മം ഞാവല്‍മരത്തിന്റെ താഴെ അടക്കം ചെയ്യുന്ന ചിത്രമായി ഞാനിതിനെ ഉദ്ദേശിക്കുന്നു. ഞാനിത് വരച്ചതിലൂടെ എന്റെ സൂര്യന് എന്റെ ആഗ്രഹം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നു’– നാദിയ എഴുതി. അവര്‍ അവരുടെ മരണവും മരണാനന്തര അഭീഷ്ടവും നേരത്തെ കുറിച്ചിട്ട ആ ട്വീറ്റ് ലോകത്തെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തി. എന്നാല്‍ ഡോ.നാദിയ ഒരു സന്ദേശം നല്‍കുകയായിരുന്നു. അവസാന നിമിഷത്തിലും ശാന്തമായി എന്തിനെയും എതിരേല്‍ക്കണം എന്ന മഹത്തായ സന്ദേശം.
“നമുക്ക് നഷ്ടപ്പെട്ടതിന്റെ വിലാപത്തിനുപകരം, ലോകത്തിന് മുന്നിൽ ആഘോഷത്തോടെ തന്റെ ജീവിതാവസാനം അടയാളപ്പെടുത്തണമെന്ന് നാദിയ ആഗ്രഹിച്ചു.”– സുഹൃത്ത് ക്രിസ്റ്റ ട്വിറ്ററിൽ കുറിച്ചു.
അണ്ഡാശയ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു ഡോക്ടർ ചൗധരി തന്റെ അവസാന ലക്ഷ്യങ്ങളിലൊന്നായി കണ്ടിരുന്നത്. ട്വിറ്ററിൽ 143,400 ലധികം ഫോളോവർമാർ ഉണ്ടായിരുന്നു അവർക്ക്. യുവ ശാസ്ത്രജ്ഞർക്കായി സ്കോളർഷിപ്പുകൾ സൃഷ്ടിക്കുന്നതിനും അണ്ഡാശയ അർബുദത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ചൗധരി പ്രശസ്തയായിരുന്നു. അവരുടെ രോഗം ഏറെ വൈകിയാണ് കണ്ടെത്തിയത്.