സവര്‍ക്കറെ വെളുപ്പിച്ചാല്‍ ഗാന്ധിജിയാകുമോ എന്ന ഈയാഴ്ചത്തെ കവര്‍സ്‌റ്റോറിയുടെ തലക്കെട്ട്, ബിജെപിയുടെ കുതന്ത്രങ്ങൾക്കു നേരെയുള്ള കടന്നാക്രമണം തന്നെ. തള്ള് വീരന്‍മാരുടെ തൊലിയുരിക്കുന്ന
ഉള്ളടക്കവുമായിട്ടാണ് കവര്‍സ്‌റ്റോറിയില്‍ സിന്ധു എത്തിയത്.
ആദ്യം പ്രധാനമന്ത്രിയുടെ സ്വതസിദ്ധമായ തള്ള് മാഹാത്മ്യമാണ്. രാജ്യം പ്രതിരോധ
വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നുവെന്നും ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങാന്‍ ഇനി ലോകശക്തികള്‍
മല്‍സരിക്കുമെന്നും മറ്റുമുള്ള ഗംഭീര തള്ളുകളാണ് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച സ്വന്തം പ്രജകള്‍ക്ക് നല്‍കിയത്. എപ്പോഴും മന്‍കീ ബാത്തിലെ പോലെ
ആര്‍ക്കും തിരിച്ച് ചോദിക്കാനുള്ള അവസരം നല്‍കാന്‍ ധൈര്യമില്ലാത്ത ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇത്രയൊക്കെയല്ലേ നല്‍കാന്‍ കഴിയൂ.
കോവിഡ് മൂലം ദുരിതക്കയത്തിലായ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സമ്മാനങ്ങളെ കുറിച്ച് അദ്ദേഹം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന്
കവര്‍സ്‌റ്റോറി ശക്തമായി ചൂണ്ടിക്കാട്ടി. പെട്രോള്‍, ഡീസല്‍ വില വാനോളം ഉയര്‍ത്തി പാവങ്ങളെ കേന്ദ്രം ഇപ്പോള്‍ സഹായിക്കുകയാണല്ലോ.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന് വില കൂട്ടിയപ്പോള്‍ കാളവണ്ടിയിലേറി തലസ്ഥാനത്ത് കൂടി ജാഥ നയിച്ചയാള്‍ ഇന്ന് രാജ്യം ഭരിക്കുന്ന
മന്ത്രിമാരില്‍ ഒരാളാണ്. പാചക വാതകത്തിന് വില കൂട്ടിയപ്പോള്‍ സ്വന്തം അടുക്കളയില്‍ നിന്ന് പ്രതിഷേധം രേഖപ്പെടുത്തിയ മഹിളാ നേതാവിന്
പാര്‍ട്ടിയില്‍ ഇന്ന് ഒരു കാര്യവുമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല.
പാചക വാതകത്തിന്റെ വില ഇപ്പോള്‍ ആയിരം രൂപയോളമായി എന്ന കാര്യം ഗ്രാഫിക്‌സിന്റെ അകമ്പടിയോടെ കവര്‍സ്‌റ്റോറി ചൂണ്ടിക്കാട്ടിയതും ഉചിതമായി. പാവപ്പെട്ടവര്‍ക്ക് പാചകവാതകത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചിട്ട്
ഗംഭീരമായി തേച്ച കാര്യവും സിന്ധു സൂുര്യകുമാര്‍ ചൂണ്ടിക്കാട്ടിയത് നന്നായി. പിന്നെ ഒരു കാര്യം പറയാന്‍ കവര്‍സ്‌റ്റോറി വിട്ടു പോയി. അത് ഇവിടുത്തെ നട്ടെല്ല് തകര്‍ന്ന പ്രതിപക്ഷത്തെക്കുറിച്ചാണ്. രാജ്യത്തെ പാവങ്ങളെ ദുരിതക്കയത്തില്‍ തള്ളിയ കേന്ദ്രസര്‍ക്കാരിന് എതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ശക്തിയില്ലാത്ത കൂട്ടങ്ങള്‍. രാജ്യം കത്തിയെരിയുമ്പോള്‍ രാജാവിന് വേണമെങ്കില്‍ മീട്ടി രസിക്കാന്‍ വീണ
കൊടുക്കാന്‍ മടിക്കാത്തവര്‍. എം.പിയും എം.എല്‍.എയുമായി സര്‍ക്കാര്‍ ചെലവില്‍ ജീവിക്കുന്ന ഈ വിദ്വാന്‍മാര്‍ക്കും രാഹുല്‍ഗാന്ധിയെ എങ്ങനെ
കോണ്‍ഗ്രസ് അധ്യക്ഷനായി മടക്കിക്കൊണ്ട് വരാം എന്നത് മാത്രമാണ് ചിന്ത.
വീരസവര്‍ക്കര്‍ എന്ന് സംഘികള്‍ വിളിക്കുന്ന സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ വീരനായിരുന്നോ ? അല്ല എന്ന് നൂറ് വട്ടം വിളിച്ച് പറയുന്നത് തെളിവുകള്‍.
ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയുമ്പോള്‍ ബ്രിട്ടീഷുകാരന് മുന്നില്‍ പല തവണ മാപ്പെഴുതി കൊടുത്തിട്ട്് തന്നെ പോലെ ഒരു മുടിയനായ
പുത്രന് മാപ്പ് തരണേ എന്ന് കേണപേക്ഷിച്ച വിദ്വാന്‍. സായിപ്പ് മാപ്പ് നല്‍കി വിട്ടയച്ചപ്പോള്‍ ഇപ്പോള്‍ തനിക്ക് വരുമാനം ഒന്നും ഇല്ലെന്നും
സ്വല്‍പ്പം ചില്ലറ കൂടി കിട്ടിയാല്‍ കൊള്ളാമെന്ന് പറഞ്ഞ് ബ്രിട്ടീഷുകാരനില്‍ നിന്ന് ഗ്രാന്റ് കൂടി വാങ്ങിച്ച വീരനെയാണ് ഇപ്പോള്‍, കവര്‍സ്‌റ്റോറി
പറഞ്ഞത് പോലെ വെളുപ്പിച്ച് ഗാന്ധിജിയാക്കി ശ്രമിക്കുന്നത്. ഈ രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായ രാജ്‌നാഥ് സിംഗാണ് പറയുന്നതെന്ന് ഓര്‍ക്കണം.
സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് ഗാന്ധിജി പറഞ്ഞിട്ടാണെന്നാണ് രാജ്‌നാഥ്ജീയുടെ വചനങ്ങള്‍. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആയിരുന്ന കാലത്ത്
നടന്ന ഈ മാപ്പ് പറയലിനെ കുറിച്ച് ഇനിയെന്ത് പറയാന്‍. ചരിത്രത്തെ വളയ്ക്കാന്‍ അത്ര എളുപ്പമല്ലെന്ന് ഇവര്‍ക്ക് അല്ലെങ്കിലും പണ്ടേ അറിയാവുന്ന
കാര്യമാണ്. ഇവരെല്ലാം കൂടി സവര്‍ക്കറെ വെളുപ്പിക്കാന്‍ നോക്കിയാൽ ബി ജെ പി ക്കാർ മാത്രമേ അത് അംഗീകരിക്കൂ എന്നതാണ്
പരമാര്‍ത്ഥം.
സവര്‍ക്കര്‍ മാപ്പ് പറഞ്ഞ വര്‍ഷവും തീയതിയും എല്ലാം കൃത്യമായി ഉദ്ധരിച്ച് കവര്‍സ്റ്റോറി ഈ വെളുപ്പിക്കല്‍ നാടകത്തെ
പൊളിച്ചടുക്കിയിരിക്കുന്നു. സിന്ധു സൂര്യകുമാര്‍ പറഞ്ഞത് പോലെ, ബി.ജെ.പി നേതാക്കള്‍ എത്ര തലകുത്തി ശ്രമിച്ചാലും ഗാന്ധിജിക്കൊപ്പം
വി.ഡി.സവര്‍ക്കറെ എത്തിക്കാന്‍ ആകില്ല തന്നെ.