രാജസ്ഥാനിൽ കാമുകിയുടെ അമ്മായിയമ്മയെ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കാമുകന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഒരു കൊലപാതക കേസിൽ വിഷപ്പാമ്പിനെ ആയുധമായി ഉപയോഗിക്കുന്നത് ഹീനമായ കുറ്റമാണെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്യാൻ തികച്ചും അസാധാരണമായ, പുതിയ ഒരു രീതിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് കോടതി പറഞ്ഞു. പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരുടെ ബഞ്ച് പറഞ്ഞു.
2018 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുൻജൂനുവിലെ സാഗ്വ ഗ്രാമത്തിലാണ് സംഭവം. രണ്ടുപേരും അമ്മായിയമ്മയെ തലയിണ ഉപയോഗിച്ച് വായിൽ അമർത്തി കൊന്നു, തുടർന്ന് ഒരു വിഷ പാമ്പിനെ അവളുടെ സമീപം ഉപേക്ഷിച്ചു. പാമ്പുകടിയാണ് മരണകാരണമെന്ന് തെളിയിക്കാനായിരുന്നു ശ്രമം.
അല്‍പന, അവരുടെ കാമുകന്‍ മനീഷ്, മനീഷിന്റെ സഹായി കൃഷ്ണകുമാര്‍ എന്നിവര്‍ ആണ് അറസ്റ്റിലായത്. ഇവര്‍ ചേര്‍ന്ന് അല്‍പനയുടെ ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തി എന്നാണ് കേസ്.
അല്‍പനയുടെ ഭര്‍ത്താവ് സച്ചിന്‍ സൈന്യത്തിലാണ്. ആസ്സാമിലാണ് ജോലി ചെയ്യുന്നത്. വീട്ടില്‍ സച്ചിന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു അല്‍പനയുടെ വാസം. ഭര്‍ത്താവിന്റെ അച്ഛന്‍ ജോലി ആവശ്യാര്‍ഥം പട്ടണത്തിലായിരിക്കും മിക്ക ദിവസവും. വീട്ടില്‍ അമ്മായിയമ്മയും മരുമകളും മാത്രം. ഈ അവസരത്തിലാണ് അല്‍പന ജയ്പൂരിലെ മനീഷുമായി അടുത്തതും പ്രണയത്തിലായതും.
മനീഷുമായി തുടര്‍ച്ചയായി അല്‍പന സംസാരിക്കുന്നതും വീഡിയോ കോള്‍ ചെയ്യുന്നതും അമ്മായിയമ്മ കണ്ടുപിടിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ കാര്യം മകനോട് പറഞ്ഞുകൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതോടെ അവരെ ഇല്ലാതാക്കാന്‍ മരുമകളും കാമുകനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
ഇതിനായി മനീഷ് ഒരു പാമ്പുപിടുത്തക്കാരനില്‍ നിന്നും വിഷപ്പാമ്പിനെ വാങ്ങി.
2018 ജൂണ്‍ രണ്ടിനാണ് കൊലപാതകം നടത്തിയത്. സംഭവ ദിവസം രാത്രി മനീഷ് വീടിന്റെ അടുക്കള വഴി അകത്ത് പ്രവേശിച്ചു. പാമ്പിനെ ബാഗിലിട്ട് കയ്യില്‍ കരുതി. അല്‍പന അമ്മായിയമ്മയ്ക്ക് ഉറക്കഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കി. സുഖ നിദ്രയിലായ അവരെ ആദ്യം മനീഷും അല്‍പനയും ചേര്‍ന്ന് തലയിണ മുഖത്തമര്‍ത്തി ബോധരഹിതയാക്കി. പിന്നീട് ബാഗിലെ പാമ്പിനെ തുറന്നുവിട്ടു കടിയേല്‍പിച്ചു.
രാവിലെ അമ്മായിയമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ആളുകളെ വിളിച്ചറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. ഉറക്കത്തില്‍ പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് അയല്‍ക്കാരും നാട്ടുകാരും വിശ്വസിച്ചു. മുറിയില്‍ നിന്നും വിഷപ്പാമ്പിനെ അല്‍പന പിടികൂടി നാട്ടുകാരെ കാണിച്ചതോടെ ആര്‍ക്കും സംശയം ഉണ്ടായില്ല.
എന്നാല്‍ പൊലീസ് അല്‍പനയുടെ ഫോണിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് സംശയങ്ങളുടെ മുന മനീഷിലേക്കും നീണ്ടത്. സംഭവ ദിവസം അല്‍പനയും മനീഷും തമ്മില്‍ നൂറിലേറെ തവണ വിളിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, അയല്‍ക്കാരെ ചോദ്യം ചെയ്തപ്പോള്‍ അല്‍പനയ്ക്ക് മനീഷുമായുള്ള പ്രണയത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.
സംഭവം നടന്ന് ഏഴുമാസത്തിനുശേഷമാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്. പാമ്പുപിടുത്തക്കാരന്‍ കേസില്‍ സക്ഷിയായി. മനീഷിനു പാമ്പിനെ നല്‍കിയതായി അയാള്‍ കോടതിയില്‍ മൊഴി നല്‍കി. സംഭവ ദിവസം മനീഷ് വീട്ടിലുണ്ടായിരുന്നതിനു തെളിവില്ലെന്ന് മനീഷിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതരമായ ഗൂഢാലോചന നടന്നതായി കോടതി പ്രാഥമികമായി വിലയിരുത്തിയ ശേഷമാണ് ജാമ്യം നിഷേധിച്ചത്.