ഇന്ത്യയിലെ പത്രമാധ്യമങ്ങള്‍ക്കായുള്ള അര്‍ധ നീതിന്യായ സ്ഥാപനമായ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍വ്വാഹക സമിതിയിലേക്ക് അടുത്തിടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാരവന്‍ മാസിക എക്‌സിക്യൂട്ടീവ് എഡിറ്ററും മലയാളിയുമായ വിനോദ് കെ.ജോസിനെതിരെ സംഘപരിവാര്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആക്രമണം. ഹിന്ദുവിരുദ്ധനും ദേശവിരുദ്ധനും സര്‍ക്കാര്‍ വിരുദ്ധനുമായ ആളെ പ്രസ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് അധിക്ഷേപം.
കാലവധി കഴിഞ്ഞ പ്രസ്‌കൗണ്‍സില്‍ മൂന്നു വര്‍ഷത്തേക്ക് പുനസ്സംഘടിപ്പിച്ച് വിജ്ഞാപനം വന്നത് ഒക്ടോബര്‍ ആറാംതീയതിയായിരുന്നു. 22 അംഗങ്ങളെയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഇതില്‍ എഡിറ്റര്‍മാരുടെ ആറ് സ്ഥാനങ്ങളും വര്‍ക്കിങ് ജേര്‍ണലിസ്റ്റുകളുടെ ഏഴ് സ്ഥാനവും ബാക്കി പത്ര ഉടമകള്‍, വാര്‍ത്താ ഏജന്‍സി പ്രതിനിധി, രാജസഭാ പ്രതിനിധി, യു.ജി.സി., ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സാഹിത്യ അക്കാദമി പ്രതിനിധികള്‍ എന്നിവരാണ്.
പുതിയ കൗണ്‍സിലില്‍ എഡിറ്റര്‍മാരുടെ വിഭാഗത്തിലാണ് വിനോദ് ജോസിനെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ആറ് പേരാണ് ഈ വിഭാഗത്തിലുള്ളത്. മുസഫര്‍നഗര്‍ ബുള്ളറ്റിന്‍ എഡിറ്റര്‍ അങ്കുര്‍ ദുവ, എക്‌സപ്രസ് ന്യൂസ് എഡിറ്റര്‍ ഡോ.ബി.ആര്‍.ഗുപ്ത, മണിപ്പൂരി പത്രമായ ഹ്യയെന്‍ ലാന്‍പാ എഡിറ്റര്‍ ഡോ. ഖെയദ്ം അതൗബ മെയ്‌തെയ്, ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍ പ്രകാശ് ദുബെ, ജന്‍ മോര്‍ച്ച എഡിറ്റര്‍ ഡോ. സുമന്‍ ഗുപ്ത എന്നിവരാണ് മറ്റ് അഞ്ചു പേര്‍. ഇംഗ്ലീഷ് മാധ്യമത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് വിനോദ് ജോസ് ഉള്‍പ്പെടുന്നത്.
സംഘപരിവാറിന്റെ കണ്ണിലെ കരടായ മാധ്യമപ്രവര്‍ത്തകന്‍
കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ അഴിമതിക്കേസുകളില്‍ സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് സംഘപരിവാറിന്റെ കണ്ണിലെ കരടായ പ്രശസ്ത മാധ്യമപ്രവര്‍ത്തകനാണ് വിനോദ് കെ.ജോസ്. ഹിന്ദുത്വ വിരുദ്ധ പ്രചാരണം നടത്തുന്ന മാസികയാണ് കാരവന്‍ എന്നും രാജ്യത്തെ ഹിന്ദുക്കള്‍ക്കെതിരെ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നയാളെയാണ് പ്രസ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞുള്ള പ്രചാരണമാണ് സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലും ഒപ്പം സമൂഹമാധ്യമമായ ട്വറ്ററിലും നടക്കുന്നത്.
ഇന്ത്യാ ഗവണ്‍മെന്റാണ് പ്രസ് കൗണ്‍സില്‍ പുനസ്സംഘടനയുടെ വിജ്ഞാപനം ഇറക്കുന്നത് എന്നതിനാല്‍ വിനോദിനെ ഉള്‍പ്പെടുത്തിയത് വന്‍ അപരാധമായിട്ടാണ് സംഘികള്‍ കാണുന്നത്. എന്നാല്‍ പ്രസ് കൗണ്‍സില്‍ അര്‍ധ ജുഡീഷ്യറി പദവിയുള്ള സ്വയം ഭരണ സംവിധാനമാണെന്നതും അത് 1966-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം നിലവില്‍ വന്നതാണെന്നതും സംഘപരിവാറുകാര്‍ക്ക് വിഷയമല്ല. അതിലെ അംഗങ്ങള്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നവരും അല്ല.
സമീപകാല ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ സംഘപരിവാറിന് ഏറ്റവും ദേഷ്യമുള്ള രാജ്യാന്തര പ്രശസ്തനായ ജേര്‍ണലിസ്റ്റാണ് വിനോദ് കെ.ജോസ്. നേരത്തെ 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവുമായി വിനോദ് നടത്തിയ അഭിമുഖം ലോകത്തിലെ 11 ഭാഷകളില്‍ പുനപ്രസിദ്ധീകരിക്കുകയുണ്ടായി. വിനോദ് എഴുതിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ വിശകലനം ചെയ്യുന്ന ഫാളിങ് മാന്‍- മന്‍മോഹന്‍ സിങ് അറ്റ് ദ സെന്റര്‍ ഓഫ് ദ സ്‌ട്രോം, നരേന്ദ്ര മോദിയെപ്പറ്റി ദ എംപറര്‍ അണ്‍ക്രൗണ്‍ഡ്-ദ റൈസ് ഓഫ് നരേന്ദ്രമോദി എന്നീ രചനകള്‍ ലോകവ്യാപകമായി ശ്രദ്ധേയമായ ചര്‍ച്ചകള്‍ക്കിടയാക്കിയവയാണ്.