അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നടപടിക്ക് സി.പി.എം. വിഷയം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിൽ സി.പി.എം നടപടിക്ക് ഒരുങ്ങുന്നതായി മാധ്യമ റിപ്പോർട്ട്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് നീക്കമുണ്ടെന്നാണ് സൂചന. പാര്‍ടി സമ്മേളനക്കാലത്ത് അനുപമയുടെ വിഷയം വലിയ നാണക്കേടായി മാറിയത് സി.പി.എം. മനസ്സിലാക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രികളുടെ പരാതികളില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് മേധാവികളുടെ ഉന്നത തല യോഗത്തില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ട് അധിക കാലമായിട്ടില്ല.
ഈ സാഹചര്യത്തിലും വനിതകള്‍ സര്‍ക്കാരില്‍ നിന്നും വിവേചനവും നിയമനിഷേധവും നേരിടുന്നു എന്നത് പാര്‍ടിയുടെ സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചായകുമെന്നത് ഉറപ്പാണ്. വൃന്ദ കാരാട്ടിനെ പോലുള്ള ഉന്നത വനിതാനേതാക്കളും പി.കെ.ശ്രീമതിയെപ്പോലുള്ള സംസ്ഥാന നേതാക്കളും ഇടപെട്ടിട്ടും പരാജയപ്പെട്ടു പോയി എന്നത് അടുത്ത കാലത്തൊന്നും ഇത്ര വലിയ ഉള്‍പാര്‍ടി ചര്‍ച്ചകള്‍ സി.പി.എമ്മില്‍ ഉണ്ടാക്കിയിട്ടില്ലെന്ന് തിരുവനന്തപുരത്തെ സി.പി.എം. പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു.
ഏരിയാ സമ്മേളനങ്ങളിലേക്ക് സി.പി.എം. കടക്കുന്ന വേളയില്‍ വിവാദവിഷയത്തില്‍ മാതൃകാപരമായ നിലപാടുകള്‍ എടുത്ത് വിമര്‍ശനങ്ങളെ മറികകടക്കാനാണ് പാര്‍ടി ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. സര്‍ക്കാര്‍ തലത്തില്‍ ഇതിനു തുടക്കമിട്ടു കഴിഞ്ഞു. പാര്‍ടി തലത്തില്‍ എന്തു നടപടിയുണ്ടാവും എന്നതാണ് ഇനി ബാക്കി.
ഷിജു ഖാനെ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെ പാര്‍ട്ടി പേരൂര്‍ക്കട എല്‍.സി അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുമാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. അനുപമയ്ക്ക് ഒപ്പമാണെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും സ്വീകരിച്ചിരിക്കുന്നത് .
ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയെന്ന നിലയില്‍ ഡോ. എം ഷിജുഖാന്‍ ചില വീഴ്ചകള്‍ വരുത്തിയെന്നാണ് പാര്‍ട്ടി നിഗമനം. ദത്ത് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും കുട്ടിയുടെ ലിംഗനിര്‍ണയം നടത്തുന്നതിലും വീഴ്ച വരുത്തി. അമ്മയുടെ സമ്മതമില്ലാതെ കുട്ടിയെ അവരില്‍ നിന്ന് മാറ്റിയതിനാണ് അനുപമയുടെ അച്ഛനെതിരെ നടപടിക്ക് ഒരുങ്ങുന്നത്.