പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയും തമ്മില്‍ രൂക്ഷമായ അധികാരത്തര്‍ക്കത്തിലെന്ന് മാധ്യമറിപ്പോര്‍ട്ട്. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യുടെ മേധാവി ഫായീസ് ഹമീദിനെ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് അധികാരത്തര്‍ക്കം. ഫായീസ് ഹമീദിനെ മാറ്റാന്‍ ബജ്‌വ തീരുമാനിച്ചത് ഇമ്രാന്‍ ഇടപെട്ട് തടഞ്ഞുവെന്നാണ് പറയുന്നത്. ഹമീദ് താലിബാനുമായി സൂക്ഷിക്കുന്ന അടുപ്പത്തില്‍ കരസേനാ മേധാവി അസ്വസ്ഥനാണ്. അതാണ് മാറ്റാന്‍ തീരുമാനിക്കാന്‍ കാരണം. എന്നാല്‍ ഇമ്രാന്‍ ഖാന്‍ താലിബാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഹമീദിനെ മാറ്റുന്നതില്‍ ഇമ്രാന് താല്‍പര്യമില്ല. ഇതു കാരണം സേനാ മേധാവിയുടെ കല്‍പന ഉത്തരവായി ഇറങ്ങിയുമില്ല. ഇതാണ് ഇമ്രാനും ബജ് വയും തമ്മില്‍ രൂക്ഷമായ ഏററുമുട്ടലിന് ഇടയാക്കിയതെന്ന് പാക് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. സൈന്യത്തിന്റെ കാര്യങ്ങളിൽ ഇടപെട്ട് ഇമ്രാൻ തന്റെ പരിധി കടക്കരുതെന്ന് ബജ്വ വ്യക്തമായി പറഞ്ഞുവത്രേ.
അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ്, ജനറൽ ഫായിസ് ഹമീദ് കാബൂളിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ് താലിബാൻ സർക്കാർ രൂപീകരിക്കപ്പെട്ടതും. കരസേനാ മേധാവി ബജ്‌വയുടെ അനുമതി വാങ്ങാതെയാണ് ഹമീദ് കാബൂളിലെത്തിയതെന്നും ഇതിൽ ബജ്‌വ അസ്വസ്ഥനായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.