എന്തുകൊണ്ടാണ് ജമ്മു-കശ്മീരില്‍ ഭീകരരുമായി ഇത്രയും നീളുന്ന ഏറ്റുമുട്ടലുകള്‍ പതിവാകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സുരക്ഷാസൈനികമേധാവികളുടെ യോഗത്തില്‍ ആരാഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ടു ചെയ്തു. താഴ് വരയില്‍ വര്‍ധിക്കുന്ന ഭീകരവാദത്തിനുള്ള ഉത്തരം ഷാ ആവശ്യപ്പെട്ടു എ്ന്നുമാണ് റിപ്പോര്‍ട്ട്. സിവിലിയന്‍മാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നത് എന്തുകൊണ്ടെന്നും അമിത് ഷാ ചോദിച്ചതായി പറയുന്നു.
മൂന്നു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനായി ശനിയാഴ്ച രാവിലെ അമിത് ഷാ ശ്രീനഗറിലെത്തി. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയതിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആദ്യ സന്ദര്‍ശനം എന്ന നിലയില്‍ മാത്രമല്ല, വര്‍ധിച്ച ഏറ്റമുട്ടലുകളും നുഴഞ്ഞുകയറ്റങ്ങളും ഇതര സംസ്ഥാന തൊഴിലാളികളുടെ കൊലയും ചേര്‍ന്ന് കലുഷമായ സാഹചര്യം വിലയിരുത്താനുള്ള വരവ് എന്ന നിലയിലും അമിത്ഷായുടെ വരവ് നിര്‍ണായകമെന്ന് വിലയിരുത്തപ്പെടുന്നു.
ജമ്മു-കശ്മീരിലെ എല്ലാ പഞ്ചായത്തിലും യൂത്ത് ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. സാധ്യതകള്‍ ഏറെ നിറഞ്ഞതാണ് ജീവിതമെന്ന് യുവാക്കള്‍ തിരിച്ചറിയണമെന്ന് ഷാ ഉദ്‌ബോധിപ്പിച്ചു. ലക്ഷ്യം നിശ്ചയിച്ച് മന്നോട്ടു പോകാന്‍ അദ്ദേഹം കശ്മീര്‍ യുവാക്കളോട് ആഹ്വാനം ചെയ്തു.
ഭീകരവേട്ടയ്ക്കിടയില്‍ കൊല്ലപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ പര്‍വേസ് അഹമദി് ധര്‍-ന്റെ കുടുംബത്തെ സന്ദര്‍ശിക്കാനും അനുശോചനം രേഖപ്പെടുത്താനുമാണ് വിമാനത്താവളത്തില്‍ നിന്നും അമിത് ഷാ നേരെ പോയത്. പര്‍വേസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള നിയമന ഉത്തരവ് അമിത് ഷാ കൈമാറി. പര്‍വേസിന്റെ ധീരത രാജ്യത്തിന് അഭിമാനമാണെന്ന് ഷാ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി വിഭാവനം ചെയ്ത് പുതിയ ജമ്മു-കശ്മീരിനെ ഇവിടുത്തെ പൊലീസ് സേന തിരിച്ചറിഞ്ഞു കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു.
മൂന്നുദിവസത്തെ പല കൂടിയോലോചനയ്ക്കായുള്ള അമിത് ഷായുടെ വരവ് പ്രമാണിച്ച് അതീവ കര്‍ക്കശമായ സുരക്ഷാ ക്രമീകരണമാണ് ശ്രീനഗറില്‍ പ്രത്യേകിച്ചും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സി.ആര്‍.പി.എഫിന്റെ 15 അധിക കമ്പനികളെ കശ്മീരിലാകെ വിന്യസിച്ചു. 24 മണിക്കൂറും ഡ്രോണ്‍ നിരീക്ഷണം, സുരക്ഷാ നിരീക്ഷണ ക്യാമറകള്‍, ദാല്‍ തടാകത്തിലും ഝലം നദിയിലും പൂര്‍ണസമയ പട്രോളിങ്, തെരുവുകള്‍ തോറും നിരീക്ഷണം തുടങ്ങി പല സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കയാണ്.