പത്ത് കോടിയിലധികം രൂപ ചെലവഴിച്ച് ആഘോഷമായി നടത്തിയ വിവാഹം നടത്തിയിട്ട് നാല് വര്‍ഷം കഴിയുമ്പോഴേക്കും വിവാഹ മോചനവാര്‍ത്തയും എത്തി–മലയാളി ബന്ധമുള്ള തെന്നിന്ത്യന്‍ താരം സാമന്തയും തെലുങ്കു സിനിമയിലെ മൂടുചൂടാ മന്നന്‍മാരുടെ കുടുംബത്തിലെ ഇളയ അംഗം നാഗ ചൈതന്യയുടെയും ബന്ധം വിവാഹമോചനത്തിന്റെ അവസാന വക്കിലാണെന്ന വാര്‍ത്തയാണ് വന്നു കൊണ്ടിരിക്കുന്നത്.
എന്നാൽ, ഇതു സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സാമന്തയും നാഗ ചൈതന്യയും വേർപിരിയാൻ തീരുമാനിച്ചതിന് ശേഷം, ഇരുവർക്കും കുടുംബ കോടതിയിൽ കൗൺസിലിംഗ് നൽകി. പക്ഷേ, കൗൺസിലിംഗിന് ശേഷവും സാമന്തയും ചൈതന്യയും അവരുടെ തീരുമാനം മാറ്റിയില്ല. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ വിവാഹമോചന പ്രക്രിയ പൂർത്തിയാകും. സമാന്തയ്ക്ക് 50 കോടി ജീവനാംശം ലഭിക്കുമെന്നാണ് വാർത്തകൾ.
ഈ റിപ്പോർട്ടുകളോട് സാമന്തയോ ചൈതന്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ, സാമന്ത സോഷ്യൽ മീഡിയയിൽ ആസ്ക് മീ എനിതിംഗ് സെഷൻ നടത്തിയപ്പോൾ, ഒരു ആരാധകൻ സാമന്ത മുംബൈയിലേക്ക് മാറുകയാണെന്ന വർത്തയെക്കുറിച്ചു ചോദിച്ചു.നാഗ ചൈതന്യയുമായുള്ള പിണക്കം കാരണം ഹൈദരാബാദ് വിട്ട് മുംബൈയിലേക്ക് പോകാൻ സാമന്ത പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹൈദരാബാദ് എന്റെ വീടാണ്, അത് എപ്പോഴും ഉണ്ടാകും. ഹൈദരാബാദ് എനിക്ക് എല്ലാം തന്നിട്ടുണ്ട്, ഇവിടെ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു സാമന്തയുടെ മറുപടി. എന്നാൽ ഈ വാക്കുകളിൽ പലതും ഒളിച്ചു വെച്ചത് കൂടുതൽ ചർച്ചയായി.
അടുത്ത കാലത്ത് സാമന്ത തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പേരിന്റെ അറ്റത്തുള്ള അക്കിനേനി എന്ന വിശേഷണം എടുത്തു മാറ്റിയിരുന്നു. അക്കിനേനി കുടുംബവുമായുള്ള വേര്‍പിരിയലിന്റെ സൂചനയായാണ് ആരാധകര്‍ ഇതിനെ കണ്ടത്. ഇതോടെയാണ് വിവാഹമോചന വാര്‍ത്തയും പരന്നു തുടങ്ങിയത്. കേരളത്തില്‍ ആലപ്പുഴ ജില്ലയില്‍ കുടുംബ വേരുകളുള്ള വ്യക്തിയാണ് തെലുങ്ക്-തമിഴ് സിനിമകളില്‍ താരമായി നിറഞ്ഞു നിന്നിരുന്ന സാമന്ത. നാഗചൈതന്യയെ വിവാഹം ചെയ്‌ത ശേഷം സിനിമയില്‍ വേണ്ടത്ര സജീവമായിരുന്നില്ല. അടുത്ത കാലത്ത് മലയാളത്തിലുള്‍പ്പെടെ വന്ന ചില പരസ്യചിത്രങ്ങളില്‍ സാമന്ത അഭിനയിച്ചിരുന്നു.