പ്രശസ്‌ത ടാന്‍സാനിയന്‍ എഴുത്തുകാരനും അധ്യാപകനുമായ അബ്ദുള്‍ റസാഖ് ഗുര്‍ണയ്‌ക്ക് ഇത്തവണത്തെ സാഹിത്യ നൊബേല്‍. ഇംഗ്ലീഷില്‍ എഴുതുന്ന അബ്ദുള്‍ റസാഖ് ബ്രിട്ടനിലാണ് താമസം. കെന്റ് സര്‍വ്വകലാശാലയില്‍ അധ്യാപകനായിരുന്നു. കൊളോണിയലിസത്തിന്റെ സ്വാധീനവും ഭൂഖണ്ഡങ്ങള്‍ക്കും അവയിലെ സംസ്‌കാരങ്ങള്‍ക്കിടയിലും കുരുങ്ങിപ്പോകുന്ന വ്യക്തികളുടെ നിയോഗവും വിധിയും അബ്ദുള്‍ റസാഖ് തന്റെ നോവലുകളിലെ അന്തര്‍ധാരയാക്കി മാറ്റിയെന്ന് നോബേല്‍ സമ്മാന സമിതി വിലയിരുത്തുന്നു.
കിഴക്കന്‍ ആഫ്രിക്കയുടെ തീരത്തെ ഒരു ദ്വീപായ സാന്‍സിബാറില്‍ 1948-ല്‍ ജനിച്ച റസാഖ് വിദ്യാര്‍ഥിയായി ബ്രിട്ടനിലെത്തി. കാന്റര്‍ബറിയിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജിലും ലണ്ടന്‍ സര്‍വ്വകലാശാലയിലും ഉന്നത പഠനം. കെന്റ് സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡി. നേടി. അവിടെ തന്നെ ഇംഗ്ലീഷ് വകുപ്പില്‍ അധ്യാപകനായി. കോളനിവാഴ്‌ചയ്‌ക്കു ശേഷമുള്ള സാഹിത്യരചനകള്‍ ആയിരുന്നു റസാഖിന്റെ പ്രധാന പഠന-ഗവേഷണ വിഷയം. ഇതില്‍ ആഫ്രിക്ക, കരീബിയ എന്നിവയ്‌ക്കു പുറമേ ഇന്ത്യയും അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ക്ക് വിഷയമായി. സല്‍മാന്‍ റുഷ്‌ദി, വി.എസ്.നയ്‌പാള്‍ തുടങ്ങിയവരുടെയും സംഭാവനകളെയും അദ്ദേഹം ഗവേഷണമേല്‍നോട്ടത്തിനായി തിരഞ്ഞെടുത്തിരുന്നു.
1994-ല്‍ പ്രസിദ്ധീകരിച്ച പാരഡൈസ്, 2001-ല്‍ ഇറങ്ങിയ ബൈ ദ സീ, 2005-ല്‍ പ്രസിദ്ധീകരിച്ച ഡെസേര്‍ട്ടേഷന്‍ എന്നിവയാണ് ഗുര്‍ണയുടെ പ്രശസ്‌ത കൃതികള്‍.