ക്രൂയിസ് ലഹരി പാർട്ടി കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെടെ 8 പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോവിഡ് ടെസ്റ്റ് റിപ്പോർട്ട് ഇല്ലാത്തതിനാൽ ആര്യനെ ആർതർ റോഡ് ജയിലിലേക്ക് അയച്ചില്ല. ഇന്ന് രാത്രി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിൽ പാർപ്പിക്കും. മുംബൈയിലെ മെട്രോപൊളിറ്റൻ കോടതിയിലാണ് കേസ് പരിഗണിച്ചത്.
ഒക്ടോബർ 11 വരെ എല്ലാ പ്രതികളുടെയും കസ്റ്റഡി എൻ.സി.ബി. ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അനുവദിച്ചില്ല. ജാമ്യാപേക്ഷ കേൾക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ സതീഷ് മൻഷിൻഡെ കോടതിയോട് അഭ്യർത്ഥിച്ചു. ഇതിനെ സർക്കാർ കോൺസൽ അനിൽ സിംഗ് എതിർത്തു. തുടർന്ന് ജാമ്യഹർജി കേൾക്കാൻ കോടതി വിസമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.