ആസ്സാമിലെ ദാരംഗ് ജില്ലയിലെ സിപാജ്‌ഹറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമത്തില്‍ പൊലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി രണ്ട് പ്രദേശിവാസികള്‍ കൊല്ലപ്പെട്ട സംഭവം വിവാദമായി. നാട്ടുകാര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചു വെടിവെച്ചതാണ് എന്നാണ് പൊലീസ് ഭാഷ്യം. ഒന്‍പത് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പറയുന്നു.
നാട്ടുകാരന്റെ മൃതശരീരത്തെ പൊലീസ് ഭീകരമായി അപമാനിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കയാണ്. പൊലീസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറും മൃതശരീരത്തിന്റെ നെഞ്ചില്‍ കയറിച്ചവിട്ടുകയും ദേഹത്ത് ചാടിക്കയറുകയും മുഖത്ത് മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. മരിച്ചയാളുടെ ദേഹത്തേക്ക് പൊലീസ് വീണ്ടും അടിക്കുകയും മറ്റും ചെയ്യുന്നതും വീഡിയോയില്‍ കാണുന്നു.
ബംഗ്ലാദേശില്‍ നിന്നും ദശാബ്ദങ്ങള്‍ക്കു മുമ്പേ വന്ന മുസ്ലീങ്ങള്‍ പാര്‍ക്കുന്ന ഗ്രാമത്തിലാണ് പൊലീസ് ഒഴിപ്പിക്കലിനായി ചെന്നത്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനാണ് പൊലീസ് ചെന്നതെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മ സംഭവത്തെ ന്യായീകരിച്ചു. 120 ബിഗ ഭൂമി ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മൃതദേഹത്തോട് അനാദരം കാട്ടിയ സംഭവം പൊലീസിന്റെ ക്രൂരത തുറന്നു കാട്ടുന്നതാണെങ്കിലും ജില്ലാ പൊലീസ് സുപ്രണ്ട് സുശാന്ത് ബിസ്വ ശര്‍മ ഈ സംഭവത്തെ ന്യായീകരിച്ചാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മയുടെ സഹോദരനാണ് സുശാന്ത് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്‌ത ഭീകരതയാണ് ദാരംഗില്‍ നടന്നതെന്ന് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തു വന്നു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. ഹിമന്ദ ബിസ്വ ശര്‍മ അധികാരത്തില്‍ വന്നതു മുതല്‍ ആസ്സാമില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ആക്രമണവും വര്‍ധിച്ചിട്ടുണ്ടെന്ന് ആരോപണം ഉണ്ട്. 800 കുടുംബങ്ങള്‍ അനധികൃതമായി ദാരംഗിലെ വിവാദ ഗ്രാമത്തിലുണ്ടെന്ന് പ്രഖ്യാപിച്ച് അവരുടെ ഭൂമി ഒഴിപ്പിച്ചെടുക്കാനായി നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയത് കഴിഞ്ഞ ജൂണ്‍ മാസത്തോടെയാണ്. എന്നാല്‍ ഗുവാഹത്തി ഹൈക്കോടതി ഇത് തടഞ്ഞിരുന്നു എന്ന് പറയുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് പൊലീസ് നടപടി തുടരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.