അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടക്കയാത്രയായി. ശനിയാഴ്‌ച രാത്രിയാണ് ന്യൂയോര്‍ക്കില്‍ നിന്നും മോദി ഇന്ത്യയിലേക്ക് തിരികെ വിമാനത്തില്‍ കയറിയത്. അമേരിക്കയിലേക്ക് കടത്തപ്പെട്ടിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള 157 പുരാവസ്‌തുക്കളും അമേരിക്ക മോദിക്ക് സമ്മാനിച്ചു. ശനിയാഴ്‌ച രാവിലെ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുന്നതിനു വേണ്ടി മോദി വാഷിങ്‌ടണ്‍ ഡി.സി.യില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയിരുന്നു. മൂന്നു ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനായി ബുധനാഴ്‌ചയാണ് മോദി യാത്ര തിരിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബിഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി സുഗ എന്നിവരുമായും പ്രധാന മന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.. വെള്ളിയാഴ്ച നടന്ന ക്വാഡ് യോഗത്തിലും മോദി പങ്കെടുത്തു. ഇന്ത്യയിലെ നിക്ഷേപത്തിന് പ്രധാനമായ 5 ആഗോള കമ്പനികളുടെ സിഇഒമാരുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.
അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ല- നരേന്ദ്രമോദി
അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് യു.എന്നിൽ നടത്തിയ പ്രസംഗത്തിൽ നരേന്ദ്രമോദി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യു.എന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉത്പത്തി കണ്ടെത്തുന്നതിലും യു.എൻ സംശയത്തിന്റെ നിഴലിലായി. യുഎൻ ശക്തിപ്പെടുത്തണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു.