സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവുമായി രൂക്ഷമായ ഭിന്നത മൂര്‍ച്ഛിച്ച് ഒടുവില്‍
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചു. നവജോത് സിങ് സിദ്ദു ക്യാമ്പിലുള്ള ആള്‍ ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന് ഉറപ്പാണ്. പുതിയ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്ചയിക്കും. മുന്‍ സംസ്ഥാനത്തെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ ആണ് മുഖ്യമന്ത്രിയാവാനുള്ള സാധ്യതയില്‍ മുന്നില്‍.എന്നാല്‍ അദ്ദേഹം നിലവില്‍ എം.എല്‍.എ.അല്ല.
വൈകുന്നേരം 4:40 ന് അമരീന്ദര്‍ മന്ത്രിസഭയുടെ രാജി ഗവർണർ ബി എൽ പുരോഹിതിന് സമർപ്പിച്ചു. പാര്‍ടിക്കകത്തു സിദ്ദുവുമായി നിരന്തരം ഏറ്റുമുട്ടിയാണ് അമരീന്ദര്‍ പുറത്തേക്ക് പോകുന്നത്.
വൈകുന്നേരം 4.30 ഓടെ ഭാര്യ പ്രനീത് കൗറിനും മകൻ രനീന്ദർ സിങ്ങിനും ഒപ്പം രാജ്ഭവനിലെത്തി ഗവർണർക്ക് രാജി നൽകുകയായിരുന്നു. അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.
വൈകീട്ട് 5-ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗം ചേരാനിരിക്കവേയായിരുന്നു അതിനു മുമ്പായി അമരീന്ദര്‍ സിങിന്റെ രാജി. പാര്‍ടിയിലെ തന്റെ എതിരാളിയായ നവ്‌ജോത് സിദ്ദുവിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നില്ലെന്ന് അമരീന്ദര്‍ പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്‌ച രാവിലെ ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ട് താന്‍ രാജിവെക്കുന്ന കാര്യം അറിയിച്ചിരുന്നതായും അമരീന്ദര്‍ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. നിരന്തരം തന്നെ അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.