കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.യു ഡി എഫിൻ്റെ 22 അംഗങ്ങളും നടപടികളിൽ നിന്ന് വിട്ടു നിന്നിരുന്നു.
21 എൽ.ഡി.എഫ് അംഗങ്ങളും, 8 ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഒരു വോട്ട് അസാധുവായി. പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ 18-ാം വാർഡ് കൗൺസിലർ എൽഡിഎഫ് സ്വതന്ത്രാംഗം പി.ഡി.സുരേഷിന്റെ വോട്ടാണ് അസാധുവായത്. ഇതോടെ 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പ്രമേയം പാസായത്. ഈരാറ്റുപേട്ടയ്ക്ക് ശേഷം ജില്ലയിൽ രണ്ടാമത്തെ നഗരസഭയാണ് ദിവസങ്ങൾക്കുള്ളിൽ യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫ് വിട്ടുനിന്നപ്പോൾ എൽഡിഎഫ്- ബിജെപി അംഗങ്ങൾ ഉൾപ്പെടെ 30 കൗൺസിലർമാർ പങ്കെടുത്തു. 27 അംഗങ്ങളുടെ പിന്തുണയായിരുന്നു അവിശ്വാസ പ്രമേയം പാസാകാൻ വേണ്ടിയിരുന്നത്.