പഞ്ചാബ് കോണ്‍ഗ്രസില്‍ നവ്‌ജോത് സിങ് സിദ്ദുവിനെതിരെ വികാരം. അമരീന്ദറിനെതിരായ സിദ്ദുവിന്റെ ഉള്‍പാര്‍ടി സമരത്തില്‍ എല്ലാ പിന്തുണയും സിദ്ദുവിന് ഹൈക്കമാന്‍ഡ് നല്‍കിയിട്ടും സിദ്ദും ഉത്തരവാദിത്വം കാട്ടിയില്ല എന്ന വികാരം നേതാക്കള്‍ പങ്കുവെക്കുമ്പോള്‍ ദേശീയ നേതൃത്വമാകട്ടെ സിദ്ദുവിനെ ബന്ധപ്പെട്ട് അനുനയത്തിനുള്ള ഒരു ശ്രമവും നടത്തുന്നുമില്ല എന്നത് ശ്രദ്ധേയമായി. പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്തിനെ ആദ്യം സംസ്ഥാനത്തേക്ക് അയക്കാന്‍ ആലോചിച്ചെങ്കിലും അത് ഉപേക്ഷിച്ചത് സിദ്ദുവിനെ അനുനയിപ്പിച്ച് പ്രസിഡണ്ട് സ്ഥാനം തിരിച്ചു നല്‍കുന്നില്ല എന്ന സന്ദേശം നല്‍കാന്‍ കൂടിയാണെന്നാണ് നിഗമനം.
ഏതെങ്കിലും നേതാവല്ല, പാര്‍ടിയാണ് വലുത് എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് അമരീന്ദര്‍ സിങ് ഉയര്‍ത്തിയ വെല്ലുവിളി കോണ്‍ഗ്രസ് നേരിട്ടത്. അമരീന്ദര്‍ ഇല്ലെങ്കിലും പാര്‍ടി മുന്നോട്ടു പോകും എന്ന കാര്യം അടിവരയിടാന്‍ ദേശീയ നേതൃത്വത്തിന് സാധിച്ചു. ഇതേ നയം സിദ്ദുവിന്റെ കാര്യത്തിലും തുടരണം എന്ന സമീപനമാണ് ദേശീയ നേതൃത്വം എടുക്കാന്‍ പോകുന്നതെന്ന് സൂചനയുണ്ട്.
അമരീന്ദര്‍-സിദ്ദു പോരില്‍ സിദ്ദുവിലേക്ക് ചാഞ്ഞുനിന്നാണ് ദേശീയ നേതൃത്വം കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കിയത്. സിദ്ദുവിന് വലിയ ഉത്തരവാദത്വമാണ് പാര്‍ടി ഏല്‍പിച്ചു കൊടുത്തത്. എന്നാല്‍ സിദ്ദു വളരെ ബാലിശമായ രീതിയിലാണ് സ്ഥാനം ഉപേക്ഷിച്ചതെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ വലിയൊരു വിഭാഗം കരുതുന്നത്. സിദ്ദുവിന്റെ രാജി പാര്‍ടി ദേശീയ നേതൃത്വത്തിന് വലിയൊരു വെല്ലുവിളിയാണെന്നും സിദ്ദു ഉന്നയിച്ച ഡിമാന്‍ഡുകളെല്ലാം അംഗീകരിച്ച ഹൈക്കമാന്‍ഡിനോട് സിദ്ദു തിരിച്ച് പെരുമാറിയത് ശരിയായില്ല എന്നതാണ് വികാരം.
പാര്‍ടി എം.പി. ഗുര്‍ജീത് സിങ് ഓജ്‌ല ഇത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് തുറന്നു പറഞ്ഞു. സിദ്ദു ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ടു പോകേണ്ടിയിരുന്നു എന്നും സീനിയര്‍ നേതാക്കളുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു എന്നും ഗുര്‍ജീത് സിങ് അഭിപ്രായപ്പെട്ടു.
സിദ്ദു മുഖ്യമന്ത്രിയുമായി സംസാരിക്കണമായിരുന്നു. സിദ്ദു പറഞ്ഞാല്‍ മുഖ്യമന്ത്രി കേള്‍ക്കാതിരിക്കുമെന്ന് താന്‍ കരുതുന്നില്ല. ഹൈക്കമാന്‍ഡ് സിദ്ദുവിന് സംസ്ഥാന അധ്യക്ഷപദവി പോലുള്ള ഉന്നത അവസരം നല്‍കി. അദ്ദേഹം ഈ രീതിയില്‍ രാജി വെക്കാന്‍ പാടില്ലായിരുന്നു. രാജിക്കു മുമ്പേ സിദ്ദു പാര്‍ടിയിലെ സീനിയര്‍ നേതാക്കളുമായി സംസാരിക്കണമായിരുന്നു–അമൃത് സര്‍ എം.പി.യായ ഗുര്‍ജീത് സിങ് പറഞ്ഞു.