വയനാട് മുട്ടില്‍ മരംമുറിക്കേസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സി.ബി.ഐ.ക്ക് വിടണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം തുടരാം. അത് ഫലപ്രദമല്ലെങ്കില്‍ കോടതിയില്‍ പരാതിപ്പെടാനും സംവിധാനം ഒരുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണത്തിന് വിടണമെന്നും ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളംആണ് ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാറും, ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കോടതിയില്‍ പരാതിപ്പെടാന്‍ അവസരമുണ്ടാകും. അതിനുള്ള മാര്‍ഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. മരം മുറിച്ച് കടത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസുകളില്‍ സമഗ്ര അന്വേഷണം നടന്നു വരികയാണ്. അന്വേഷണത്തില്‍ കാലതാമസം വരുമെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.