14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ 30 പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ നടുക്കുന്ന സംഭവം മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും പുറത്തുവന്നു. ഇവരില്‍ 26 പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടുമാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും അതിന്റെ വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പറയുന്നു. വീഡിയോ ഉപയോഗിച്ചാണ് കൂടുതല്‍ പ്രതികള്‍ പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്ത് കൂട്ട മാനഭംഗങ്ങളും സ്ത്രീ പീഢനങ്ങളും വര്‍ധിക്കുന്നതിനെച്ചൊല്ലി വന്‍ രാഷ്ട്രീയവിവാദവും ആരംഭിച്ചിട്ടുണ്ട്.
ഡോംബിവാലിയിലെ ഭോപാർ പ്രദേശത്തുനിന്നാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 30 പേർ വിവിധ സമയങ്ങളിലും വിവിധ സ്ഥലങ്ങളിലും കൂട്ടബലാത്സംഗം ചെയ്തു. 2021 ജനുവരി മുതൽ 2021 സെപ്റ്റംബർ 22 വരെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. പ്രതികളെ ഡോംബിവാലി, ബദ്‌ലാപൂർ, റബലെ, മുർബാദ് എന്നിവിടങ്ങളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളിൽ പലരും വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഐപിസി-376 (ബലാത്സംഗം), 376 (എൻ), 376 (3), 376 (ഡി) (എ) വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ തിരെ ചുമത്തിയതായി പോലീസ് പറഞ്ഞു.
20 ദിവസം മുമ്പ് പൂനെയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തു.. ഇവിടെ റോഡരികിൽ ഓട്ടോറിക്ഷ കാത്തുനിന്ന 14 വയസ്സുള്ള പെൺകുട്ടിയെ ചിലർ കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. ഈ കേസിൽ 11 ഓട്ടോ ഡ്രൈവർമാരും രണ്ട് റെയിൽവേ ജീവനക്കാരും ഉൾപ്പെടെ 14 പേരെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളിൽ ഇരയുടെ സുഹൃത്തും ഉൾപ്പെടുന്നു.
സംസ്ഥാനത്ത് കൂട്ട മാനഭംഗങ്ങളും സ്ത്രീ പീഢനങ്ങളും വര്‍ധിക്കുന്നതിനെച്ചൊല്ലി വന്‍ രാഷ്ട്രീയവിവാദവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഇക്കാര്യത്തില്‍ എഴുത്തു യുദ്ധം നടക്കുന്നതായും വാര്‍ത്തകള്‍ ഉണ്ട്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.എല്‍.എ.മാര്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയുണ്ടായി. ഗവര്‍ണര്‍ ഈ കത്ത് അടിസ്ഥാനമാക്കി മുഖ്യമന്ത്രിക്കു കത്തെഴുതി. മുഖ്യമന്ത്രിയാവട്ടെ കടുത്ത ഭാഷയില്‍, അതേ നാണയത്തിലാണ് തിരിച്ചടിച്ചത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അപകടത്തിലായ സ്ത്രീ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാല് ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്നായിരുന്നു ഉദ്ദവ് താക്കറേ ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത്. ഗവർണറുടെ സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും താക്കറെ തന്റെ കത്തിൽ നൽകിയിട്ടുണ്ട്.