ദൈവപുത്രനായ യേശുവുമായി തന്റെ പുതിയ സിനിമ ഈശോ-യുടെ പ്രമേയത്തിന് ഒരു ബന്ധവുമില്ലെന്നും ഈശോ എന്നത് ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും സംവിധായകന്‍ നാദിര്‍ഷ. ഒരു വിഭാഗം ആളുകള്‍ വിഷമം പറഞ്ഞപ്പോള്‍ തന്നെ നോട്ട് ഫ്രം ബൈബിള്‍ എന്ന ടാഗ് ലൈന്‍ സിനിമയുടെ പോസ്‌റ്ററില്‍ നിന്നും ഒഴിവാക്കുകയും ചെയ്‌തിരുന്നതായും സംവിധായകന്‍ പറഞ്ഞു. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നും നാദിർഷ പറഞ്ഞു.
ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്ന് ആരോപിച്ചു കൊണ്ട് ആ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടു ഒരു വിഭാഗം പേർ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് നാദിർഷായുടെ വിശദീകരണം. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നും കത്തോലിക്ക കോണ്‍ഗ്രസിസ് ആരോപിക്കുന്നു.